
വിഴിഞ്ഞം: ഒഡീഷയിലെത്തി പിടികൂടിയ കഞ്ചാവ് കേസിലെ മുഖ്യപ്രതിയെ വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചു. കോരാപൂട്ട് ജ്വാലാപൂട്ട് സ്വദേശി മഹേന്ദ്ര സിസയെയാണ് (21) ഇന്നലെ ഉച്ചയോഓടെ വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചത്. ജനുവരി 10ന് കോവളം മുക്കോല ബൈപ്പാസിൽ നാല് കിലോ കഞ്ചാവും പൂന്തുറയിൽ നിന്ന് 53 കിലോ കഞ്ചാവും പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.
ബൈപ്പാസിൽ നിന്ന് പിടിയിലായ മുജീബിനെ ചോദ്യം ചെയ്‌തപ്പോഴാണ് മഹേന്ദ്ര സിസയെക്കുറിച്ച് വിവരം ലഭിച്ചത്. തുടരന്വേഷണത്തിൽ സുഹൃത്തിൽ നിന്ന് ഫോട്ടോയും ഫോൺ നമ്പരും ലഭിച്ച പൊലീസ് പ്രതിയെ തേടി ഒഡീഷയിലെത്തുകയായിരുന്നു. ഇയാൾക്കും മൂന്ന് സഹോദരന്മാർക്കും കഞ്ചാവ് കച്ചവടമാണ് തൊഴിലെന്നും ഏക്കർ കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ കേരളത്തിലെ നിരവധി ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങളും ചിത്രങ്ങളുമുണ്ടെന്നാണ് വിവരം.
ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
വനമേഖലയ്ക്ക് സമീപം താമസിക്കുന്ന പ്രതിയെ പിടികൂടുന്നത് സാഹസമാണെന്ന് മനസിലാക്കി അവിടെയുള്ള ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ ഗ്രാമത്തിൽ നിന്ന് ഇയാളെ പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു. കൊരാപൂർ സ്റ്റേഷൻ പരിധിയിലെ പദ്വവയിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാർ കുറുകെയിട്ടാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സ്റ്റേഷനിലേക്കും കോടതിയിലേക്കും കൊണ്ടുപോകുമ്പോൾ സഹോദരങ്ങൾ ഉൾപ്പെടെയുള്ള സംഘം ബൈക്കിലും കാറിലും പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പണം ഉൾപ്പെടെ വാഗ്ദാനം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.ഐ എം.പ്രശാന്തിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ യേശുദാസൻ,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റജിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫോട്ടോ: ഒഡീഷയിൽ നിന്നും പിടികൂടിയ
പ്രതിയെ വിഴിഞ്ഞത്ത് എത്തിച്ചപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |