
തിരുവനന്തപുരം : 16 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് എവിടെയും സാധനങ്ങളെത്തിച്ച് ജന പ്രീതി നേടിയ കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനം നഷ്ടത്തിന്റെ റൂട്ടിലോടുന്നു. ആന്ധ്രാപ്രദേശിലെ സിംഗു സൊലൂഷൻസ് എന്ന കമ്പനിക്ക് കൈമാറിയതോടെയാണ് ജനങ്ങൾ അകന്നത്.
24 മണിക്കൂർ പ്രവർത്തിച്ചിരുന്ന കൗണ്ടറുകളുടെ സമയം വെട്ടിച്ചുരുക്കിയതും, യഥാസമയം പാഴ്സലുകൾ ലഭ്യമാക്കാത്തതും ജനങ്ങളെ അകറ്റി.പ്രതിസന്ധിയിലായിരുന്ന സ്വകാര്യ ലോജിസ്‌റ്റിക്‌സ് കമ്പനികൾക്ക് സഹായകരമാകുന്ന തരത്തിലാണ് നിലവിലെ സ്ഥിതി. കെ.എസ്.ആർ.ടി.സി 2023 ജൂൺ 15നാണ് ലോജിസ്റ്റിക്സ് ആരംഭിച്ചത്.സ്വന്തം ജീവനക്കാരെയാണ് കൗണ്ടറുകളിൽ നിയോഗിച്ചിരുന്നത്. പിന്നീട് സ്വകാര്യ കമ്പനിയ്ക്ക് കൈമാറി. കൗണ്ടറും അടിസ്ഥാന സൗകര്യവുമെല്ലാം കെ.എസ്.ആർ.ടി.സിയുടേത്. ജീവനക്കാർ മാത്രം കമ്പനിയുടേത്.
2025 സെപ്തംബറിൽ സിംഗു സൊലൂഷൻസിന് കെ.എസ്.ആർ.ടി.സിയിലെ ലോജിസ്റ്റിക്സ് കൗണ്ടറുകൾ ഏറ്റെടുത്തതോടെ 24 മണിക്കൂർ കൗണ്ടറുകൾ പലതും വൈകിട്ടോടെ അടച്ചു പൂട്ടി. എപ്പോൾ പോയാലും സാധനം അയക്കുകയും എടുക്കുകയും ചെയ്യാമെന്ന കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്‌സിൻെറ പ്രധാന ആകർഷണം കമ്പനി പൊളിച്ചു. കോട്ടയത്തേക്ക് സാധനമയക്കാൻ തിരുവനന്തപുരത്തെ കൗണ്ടറിൽ വൈകിട്ട് ആളെത്തിയാൽ ബസ് കോട്ടയത്തെത്തുമ്പോൾ കൗണ്ടർ അടച്ചിരിക്കുമെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നു.
വരുമാനം20
ലക്ഷം ഇടിഞ്ഞു,
ആരംഭിച്ച് ഒന്നരവർഷത്തിനിടെ 10കോടിയിലധികം വരുമാനം നേടിയ പദ്ധതി നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. പ്രതിമാസം ശരാശരി 50ലക്ഷം രൂപയിലധികം വരുമാനം ലഭിച്ചിരുന്ന ലോജിസ്റ്റിക്‌സ് സിംഗു സൊലൂഷൻസ് ഏറ്റെടുത്തതോടെ 30 ലക്ഷത്തിൽ താഴെയായി. അതിൽ നിന്നും 20ശതമാനം കമ്പനിക്ക് നൽകണം. സാധനങ്ങൾ ആളുകളുടെ വീടുകളിലെത്തിക്കാനാണ് സ്വകാര്യ കമ്പനിയെ നിയോഗിക്കുന്നതെന്നായിരുന്നു അധികൃതരുടെ വാദം. അത് നടപ്പായതുമില്ല നാഗർകോവിൽ കൗണ്ടർ നിറുത്തലാക്കി.
നിയന്ത്രണമില്ലാതെ
കൗണ്ടറുകൾ
പൂർണമായും സ്വകാര്യ കമ്പനി ജീവനക്കാർ.
ഏകോപനത്തിന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരില്ല.
സാധനങ്ങൾ നഷ്ടമായാൽ കെ.എസ്.ആർ.ടി കൈമലർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |