
ന്യൂഡൽഹി: 92,700 മെട്രിക് ടൺ പാചക വാതകവുമായി ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ ഇന്നലെ ഹോർമുസ് കടലിടുക്ക് കടന്നു. 16, 17 തിയതികളിൽ ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലെത്തും. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കുള്ള മറ്റൊരു കപ്പലും കടലിടുക്ക് കടന്നിരുന്നു. കപ്പലുകൾക്ക് ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള എൽ.പി.ജി ക്ഷാമം നേരിടാൻ കപ്പലുകളുടെ വരവ് സഹായിക്കും. ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് ഗാസോലിൻ കൊണ്ടുപോകുന്ന ഇന്ത്യൻ കപ്പൽ ജഗ് പ്രകാശിനും ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി നൽകി.
അതേസമയം, രണ്ടു കപ്പലുകളിലെയും എൽ.പി.ജി അമേരിക്കയ്ക്കുള്ളതാണെന്ന് കോൺഗ്രസ് ആരോപിച്ചു.
എൽ.പി.ജി ക്ഷാമമില്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും ജനങ്ങൾ പരിഭ്രാന്തരായി കൂട്ടബുക്കിംഗ് നടത്തുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്നലെ 88 ലക്ഷം എൽ.പി.ജി ബുക്കിംഗ് നടന്നതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്‌ച ഇത് 76 ലക്ഷമായിരുന്നു.
യുദ്ധത്തിന് മുൻപ് പരമാവധി 55 ലക്ഷമായിരുന്നു ദിവസബുക്കിംഗ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ മാർച്ച് മൂന്നു മുതലാണ് കൂട്ടത്തോടെ ബുക്കിംഗ് തുടങ്ങിയത്. ഒന്നിച്ചുള്ള ബുക്കിംഗിനെ തുടർന്ന് ഐ.വി.ആർ.എസ് സംവിധാനം തകരാറിലായെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.
രണ്ട് ബുക്കിംഗുകൾക്കിടയിലെ ഇടവേള നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസയുമായി നിജപ്പെടുത്തിയത് ഓർക്കാതെ പലരും ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്. ഉപഭോക്തൾക്ക് വീടുകളിൽ ഡെലിവറി തുടരും. ഡീലർമാരെ സമീപിക്കേണ്ടതില്ല.
കണ്ടെയ്നറിൽ പെട്രോൾ,
ഡീസൽ നൽകില്ല
പെട്രോളും ഡീസലും കുപ്പികളിലും കന്നാസുകളിലും നൽകരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിട്ടു. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയാനാണിത്. പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ മുന്നറിയിപ്പ്
പൂഴ്‌ത്തിവയ്‌പ് തടാൻ സംസ്ഥാന സർക്കാരുകൾ നേരിട്ട് നിരീക്ഷണം നടത്താനും നിർദ്ദേശിച്ചു. പാചകവാതക ഗോഡൗണുകളിൽ മിന്നൽ പരിശോധന നടത്തണം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനധികൃതമായി സൂക്ഷിച്ച പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവ പിടികൂടി
വാണിജ്യ സിലിണ്ടർ
അധികം നൽകണം
പാചകവാതക ക്ഷാമം ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിച്ച സാഹചര്യത്തിൽ മുൻഗണനാ ക്രമത്തിൽ വാണിജ്യ സിലിണ്ടറുകൾ അധികമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര നിർദ്ദേശം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |