
ന്യൂഡൽഹി:പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമതാ സർക്കാർ സ്‌ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിക്കുന്നുവെന്നും മോദി ആരോപിച്ചു. കൊൽക്കത്ത ബ്രഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളിൽ 18,000 കോടിയിലധികം രൂപയുടെ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു.
' രാഷ്ട്രപതിയെ മാത്രമല്ല, രാജ്യത്തെ ഗോത്രവർഗക്കാരെയും ജനങ്ങളെയും ഭരണഘടനയെയും തൃണമൂൽ സർക്കാർ അപമാനിച്ചു. രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് എല്ലാ പരിധികളും ലംഘിച്ചു, സന്താൾ ആദിവാസി ഉത്സവത്തിൽ പങ്കെടുക്കാൻ മുർമു എത്തിയെങ്കിലും സംസ്ഥാന ഭരണകൂടം തെറ്റായി കൈകാര്യം ചെയ്തു. അഹങ്കാരത്തിൽ മുങ്ങിയ ക്രൂരമായ ഈ സർക്കാർ ആ പരിപാടി ബഹിഷ്‌കരിക്കുക മാത്രമല്ല, അത് പൂർണമായും അലങ്കോലമാക്കി.
സന്ദേശ് ഖാലി പ്രശ്നത്തെക്കുറിച്ചും ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർ മാനഭംഗത്തിനിരയായതിനെക്കുറിച്ചും മോദി പറഞ്ഞു. വികാരശൂന്യമായ സർക്കാർ മാനഭംഗക്കേസിലെ പ്രതികളെ പരസ്യമായി സംരക്ഷിക്കുകയും കുറ്റവാളികളെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. ഈ മനോഭാവത്തിന്റെ ഫലമായാണ് ബംഗാളിൽ സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണം പോലുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്.
ബി.ജെ.പിയെ അനുഗ്രഹിച്ചാൽ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്നും കുറ്റവാളികൾ ജയിലിലാകുമെന്നും ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും ഉറപ്പ് നൽകുന്നതായും മോദി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ
സംരക്ഷിക്കുന്നു
നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനായി തീവ്ര വോട്ടർപ്പട്ടികയെ (എസ്.ഐ.ആർ) തൃണമൂൽ എതിർക്കുന്നു. അനിയന്ത്രിതമായ നുഴഞ്ഞുകയറ്റം കാരണം ബംഗാളിലെ നിരവധി പ്രദേശങ്ങളിലെ ജനസംഖ്യാശാസ്ത്രം മാറി. തൃണമൂൽ മനഃപൂർവ്വം പല മേഖലകളിലും ഹിന്ദുക്കളെ ന്യൂനപക്ഷമാക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാൽ ഭരണകക്ഷി ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനെ എതിർത്തു. ഹിന്ദു അഭയാർത്ഥികളെ അവരുടെ വോട്ട് ബാങ്കായി കണക്കാക്കാത്തതിനാൽ അവർക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നു- മോദി പറഞ്ഞു.
കോൺ. ജനങ്ങളെ
പരിഭ്രാന്തരാക്കുന്നു
അസാമിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി. സിൽച്ചാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്ധ്യേഷ്യയിലെ യുദ്ധത്തിനിടയിൽ കേന്ദ്ര സർക്കാർ പൗരന്മാരിലുള്ള സംഘർഷത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കാനായി പ്രവർത്തിക്കുകയാണ്. എന്നാൽ കോൺഗ്രസ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |