
ന്യൂഡൽഹി: പാർലമെന്റ് പടിക്കലിരുന്ന് ചായയും പക്കവടയും കഴിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
രാഹുൽ രാജ്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും ആഗോളതലത്തിൽ അപമാനിക്കുകയാണെന്നും പറഞ്ഞു. അസാമിലെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാർലമെന്റ് മന്ദിരത്തിന്റെ പടികളിലിരുന്ന് ചായയും പക്കവടയും കഴിക്കുന്ന നടപടി ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അവഹേളിക്കുന്നതാണ്. ചില സമയങ്ങളിൽ അദ്ദേഹം പാർലമെന്റ് കവാടത്തിലിരുന്ന് ചായയും പക്കവടയും കഴിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാൻ അനുയോജ്യമായ സ്ഥലം ഏതെന്നുപോലും അദ്ദേഹത്തിന് അറിയില്ലേ? നമ്മുടെ ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാപനമാണത്. അവിടെയിരുന്ന് പ്രതിഷേധിക്കുന്നത് പോലും ശരിയായ ജനാധിപത്യ മര്യാദയല്ല. എന്നാൽ രാഹുൽ അതിനുമപ്പുറം പോയി. പാർലമെന്റിനെ തമാശയാക്കുകയാണ്. ഇത്തരം പ്രവൃത്തികൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അന്തസ് കെടുത്തുന്നു. മോദിയെയും ബി.ജെ.പിയെയും എതിർക്കുന്ന ആവേശത്തിൽ രാഹുൽ ഭാരതത്തെ തന്നെ എതിർക്കാൻ തുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ എതിർപ്പുകൾ സ്വാഭാവികമാണ്, എന്നാൽ അത് രാജ്യവിരുദ്ധമായി മാറുന്നത് അംഗീകരിക്കാനാവില്ല. പാർലമെന്റിൽ നടക്കുന്ന ഗൗരവകരമായ ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ തയ്യാറാകുന്നില്ല. ഞങ്ങളെ എതിർത്തോളൂ, സർക്കാരിനെതിരെ പ്രതിഷേധിച്ചോളൂ. പക്ഷേ പാർലമെന്റിൽ സംസാരിക്കാൻ പറഞ്ഞാൽ നിങ്ങൾ ഓടിയൊളിക്കും' - ഷാ പറഞ്ഞു.
എ.ഐ ഉച്ച കോടിക്കിടെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. 'ക്ഷമാപണത്തിനുപകരം, എ.ഐ ഉകോടിയിൽ അർദ്ധനഗ്നരായി പ്രതിഷേധിച്ചവരെ രാഹുൽ പിന്തുണച്ചു. ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ശക്തിയും യുവാക്കളുടെ കഴിവും കാണാൻ വരുന്നയിടത്ത് ഇത്തരം പ്രവൃത്തികൾ രാജ്യത്തെ നാണം കെടുത്തുന്നു. ഇത് ജനം ക്ഷമിക്കില്ല'- ഷാ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |