
ആലപ്പുഴ: സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സി.പി.എം നേതാവ് ജി.സുധാകരന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ശ്രദ്ധാകേന്ദ്രമായി അമ്പലപ്പുഴ മണ്ഡലം. പാർട്ടിയെ വഞ്ചിച്ചു എന്ന മുദ്രാവാക്യമാണ് സുധാകരനെതിരെ സി.പി.എം ഉയർത്തുന്നത്. എന്നാൽ, പാർട്ടിക്കുള്ളിൽ താൻ നേരിട്ട അവഗണനയും അവഹേളനങ്ങളും അക്കമിട്ട് നിരത്തിയാണ് സുധാകരൻ ഇതിനെ പ്രതിരോധിക്കുന്നത്.
സുധാകരനെപ്പോലൊരു മുതിർന്നനേതാവിന്റെ രാഷ്ട്രീയ വ്യതിയാനം മണ്ഡലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടും. ഇതുതന്നെയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതും. രാഷ്ട്രീയത്തിനതീതമായി ജി.സുധാകരന് അമ്പലപ്പുഴയുമായുള്ള ആത്മബന്ധവും ജനകീയതയും വോട്ടായി മാറുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. അദ്ദേഹത്തിന്റെ അഴിമതിവിരുദ്ധ മുഖവും സ്വാധീനം ചെലുത്തും.
തനിക്ക് ബഹുജന കൺവെൻഷനുകളോ, വലിയ യോഗങ്ങളോ ഉണ്ടാവില്ല എന്നാണ് സുധാകരൻ അറിയിച്ചിരുന്നത്. വീടുവീടാന്തരം കയറിയുള്ള വോട്ടഭ്യർത്ഥനയുണ്ടാവില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, സുധാകരനെപ്പോലൊരു മുതിർന്ന നേതാവിന് ആറുപതിറ്റാണ്ട് നീണ്ട പാർട്ടി ബന്ധം ഉപേക്ഷിക്കേണ്ടിവന്ന രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് വിശദീകരിക്കും.
ജി.സുധാകരൻ ഇന്നലെ വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ച് മത്സരിക്കുന്ന വിവരം അറിയിച്ചു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജി.സുകുമാരൻ നായരെയും കണ്ടു. കഴിഞ്ഞദിവസം എം.എസ്.എഫ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലും പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |