
തിരുവനന്തപുരം: കറൻസിയുമായി പോയാൽ ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റുകളിൽ നിന്നു മദ്യം കിട്ടില്ലെന്ന സങ്കടകരമായ സ്ഥിതി മാറി. തിങ്കളാഴ്ച മുതൽ പഴയതുപോലെ പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിച്ചു തുടങ്ങി.
മദ്യത്തിന്റെ വില കിഴിച്ച് കൃത്യമായി ബാക്കി നൽകാൻ കഴിയാതെ വന്നതോടെ ഉപഭോക്താവിൽ നിന്ന് അധിക പണം ഈടാക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് ഓൺലൈൻ പണമിടപാട് നിർബന്ധമാക്കിയത്. മദ്യം അതിവേഗം നൽകുക, തിരക്ക് കുറയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും ലക്ഷ്യമിട്ടിരുന്നു. യു.പി.എ വാലറ്റുകൾ വഴിയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും മാത്രം പ്രീമിയം കൗണ്ടറുകളിൽ ഇടപാട് നടത്താനായിരുന്നു തീരുമാനം. ഫെബ്രുവരിയിൽ തീരുമാനമെടുത്തെങ്കിലും മാർച്ച് 15 മുതലാണ് നടപ്പാക്കിയത്.
എന്നാൽ, ഈ പറഞ്ഞ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർ നിരാശരായി മടങ്ങേണ്ടി വരുന്നുവെന്ന പരാതി പരിഗണിച്ചാണ് കറൻസി രഹിത തീരുമാനം തൊട്ടടുത്ത ദിവസം പിൻവലിക്കാൻ ബിവറേജസ് കോർപ്പറേഷൻ തയ്യാറായത്. ബെവ്കോയുടെ 289 ചില്ലറവില്പനശാലകളിൽ 200 ഓളമാണ് സെൽഫ് സർവീസ്, പ്രീമിയം കൗണ്ടർ സംവിധാനമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |