
രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ എന്നതിനപ്പുറം സാംസ്‌കാരികവും സാമൂഹികവുമായ ധാരാളം ഘടകങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വിവാഹം. പലയിടങ്ങളിലും വ്യത്യസ്തരീതിയിലാണ് വിവാഹത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ നിലനിൽക്കുന്നത്. ഈ അടുത്ത് ഫ്ലോറിഡയിൽ സഹോദരങ്ങളുടെ മക്കൾ
തമ്മിലുള്ള വിവാഹം നിരോധിക്കുന്നതിനുള്ള ഒരു നിർദേശം പാർലമെന്റ് തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗമായ ഒരു ദീർഘമായ ബില്ലിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള നിയമം, സംസ്‌കാരം, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയിലൂന്നിയ ചർച്ചകൾ വ്യാപകമായി.
പലയിടങ്ങളിലും രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ മറ്റ് ചിലയിടങ്ങളിൽ ഇത് നിയന്ത്രിക്കപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങൾ പൊതുവെ ബന്ധുവിവാഹങ്ങൾക്ക് പ്രോത്സാഹനം നൽകാറില്ല. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം വൈദ്യശാസ്‌ത്രപരമായ കാരണങ്ങളും ഇതിനുപിന്നിലുണ്ട്.
ബന്ധുവിവാഹമെന്നാൽ ഒരേ പൂർവ്വികരിലൂടെ രക്തബന്ധം പങ്കിടുന്നവർ തമ്മിലുള്ള വിവാഹമാണ്. ഇന്ത്യയിൽ നടക്കുന്ന ഏകദേശം പത്ത് ശതമാനം വിവാഹങ്ങളും ഈ ബന്ധുവിവാഹങ്ങളാണ്. ദക്ഷിണേന്ത്യയിൽ ഈ രീതി കൂടുതൽ സാധാരണമാണ്. കേരളത്തിൽ മുറപ്പെണ്ണ്, മുറച്ചെറുക്കൻ എന്ന രീതീയിൽ ബന്ധുത്വത്തെ നിശ്ചയിച്ചിരുന്നത് ഇതിന്റെ ഭാഗമായിരുന്നു. ഇത്തരത്തിലുള്ള വിവാഹങ്ങളെ ചില സമൂഹങ്ങൾ പിന്തുണയ്‌ക്കുന്നത് അവരുടെ സാമൂഹിക ഘടനയുമായി ബന്ധപ്പെട്ടാണ്. പാരമ്പര്യമായി കിട്ടിയ സമ്പത്ത് മറ്റ് കുടുംബങ്ങളിലേക്ക് പോകാതിരിക്കാനായാണ് ചിലർ ബന്ധുവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ചരിത്രപരമായും ബന്ധുവിവാഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പുരാതന ഈജിപ്‌ത്, മെസപ്പെട്ടോമിയ, പേർഷ്യ തുടങ്ങിയ സംസ്‌കാരങ്ങളിൽ, പ്രത്യേകിച്ച് രാജകുടുംബങ്ങളിൽ പിന്തുടർച്ച നിലനിർത്താനായാണ് ഈ രീതി സ്വീകരിച്ചിരുന്നത്. അതിനായി സഹോദരങ്ങൾ തമ്മിലുള്ള വിവാഹങ്ങൾപോലും അനുവദിച്ചിരുന്നതായി പറയപ്പെടുന്നു.
19-ാം നൂറ്റാണ്ടിന് ശേഷമാണ് പാശ്ചാത്യരാജ്യങ്ങൾ ബന്ധുവിവാഹങ്ങളെ തള്ളിക്കളയാൻ തുടങ്ങിയത്. സിവിൽ വാർ കഴിഞ്ഞുള്ള സാമൂഹിക പരിഷ്‌കരണ കാലഘട്ടത്തിൽ ആരോഗ്യപരമായ ആശങ്കകൾക്കപ്പുറം സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങളും ഇത്തരം വിവാഹങ്ങൾക്ക് എതിരെ നിയമങ്ങൾ രൂപപ്പെടാൻ കാരണമായി. വ്യവസായവത്‌ക്കരണവും നഗരവത്‌ക്കരണവും വളർന്നതോടെ ആളുകളുടെ സാമൂഹിക ബന്ധങ്ങൾ കുടുംബത്തിനപ്പുറത്തേക്ക് വ്യാപിച്ചു. തുടർന്നാണ് ഈ രീതി പിന്തള്ളപ്പെട്ടുതുടങ്ങിയത്.
എന്നാൽ, ഇന്നത്തെ കാലത്ത് പല രാജ്യങ്ങളിലും ബന്ധുവിവാഹത്തോടുള്ള എതിർപ്പ് വർദ്ധിക്കുകയാണ്. ഒരേ പൂർവ്വികരിലൂടെ രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ജനിതകരോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അതിനാലാണ് ചില രാജ്യങ്ങളിൽ വിവാഹത്തിന് മുൻപ് ജനിതകപരിശോധനകൾ നിർബന്ധമാക്കുന്നത്.
ബന്ധുവിവാഹങ്ങളെ നിയമം കൊണ്ട് നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ലെന്നാണ് പലരുടയും അഭിപ്രായം. സാംസ്‌കാരികമായ മൂല്യങ്ങളും വിശ്വാസങ്ങളും നിയമത്തിന് വഴങ്ങാത്തതാണ് അതിന് കാരണം. ഫ്ലോറിഡയിൽ കസിൻ മാരേജുകൾ നിരോധിക്കാനുള്ള നിയമം പരാജയപ്പെട്ടത് ഒരു ചെറിയ സംഭമായി തോന്നാമെങ്കിലും ആഗോളതലത്തിൽ ഈ കാര്യത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഭാവിയിൽ ഈ ചർച്ചകൾ കൂടുതൽ സാധാരണവും സങ്കീർണവും ആയിത്തീരുമെന്ന കാര്യം ഉറപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |