
വാഷിംഗ്‌ടൺ: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുവെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനിലെ ഭീകരവാദ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടത്.
ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചു, ഇറാന്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു, ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി എന്നിങ്ങനെയാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം, ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനുള്ള സാദ്ധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. ഹോർമൂസ് കടലിടുക്കിനെ സംരക്ഷിക്കേണ്ടത് അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണെന്നും ട്രംപ് പറഞ്ഞു.
എതിരാളിയെ പൂർണമായി ഇല്ലാതാക്കുമ്പോൾ വെടിനിർത്തലിന് സാദ്ധ്യതയില്ലെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകാൻ നാറ്റോ സഖ്യം തയ്യാറായില്ലെന്ന് ട്രംപ് ആവർത്തിച്ചു.
ഇതിനിടെ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി ഓർമിപ്പിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്സ് പോസ്റ്റ് പുറത്ത് വന്നു. വിയറ്റ്നാമിൽ നൂറുകണക്കിന് യുഎസ് സൈനികർ മരിക്കുമ്പോഴും അമേരിക്ക ജയിക്കുകയാണെന്നാണ് അവകാശപ്പെട്ടിരുന്നതെന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്. അമേരിക്ക ആക്രമണം തുടർന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെക്കാർച്ചി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |