
നെയ്യാറ്റിൻകര: വേനൽക്കാലമെത്തിയാൽ അതിയന്നൂർ-വെൺപകൽ പ്രദേശം കടുത്ത കുടിവെള്ളക്ഷാമത്തിൽ വലയുമായിരുന്നെങ്കിൽ ഇത്തവണ അത്രത്തോളമില്ല. നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന അതിയന്നൂർ ശുദ്ധജലപദ്ധതി നടപ്പായതോടെ ജലത്തിന് പഞ്ഞമില്ല. എന്നിരുന്നാലും രണ്ട് ദിവസം കൂടുമ്പോൾ ശുദ്ധജലവിതരണം നടക്കുന്നുണ്ട്.
അതിയന്നൂർ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്നും വേനൽക്കാലമെത്തിയതോടെ ഷിഫ്ട് അടിസ്ഥാനത്തിലായി ജല വിതരണം. കുടിവെള്ളത്തിനും കൃഷിക്കും മഴയെ മാത്രം ആശ്രയിച്ചിരുന്ന അതിയന്നൂർ ഗ്രാമം സമഗ്രമായ ജലസേചന സംവിധാനങ്ങളോടെ വരവോടെ ജലക്ഷാമം കുറഞ്ഞു.
കിഫ്ബി ഫണ്ടുപയോഗിച്ച് 2024ഒക്ടോബറിൽ 26കോടി രൂപയ്ക്കാണ് അതിയന്നൂർ കുടിവെള്ള പദ്ധതി നിർമ്മാണം പൂർത്തിയാക്കിയത്. പരേതനായ ഡെന്നിസൺ നാടാർ അതിയന്നൂർ പഞ്ചായത്തിന് സൗജന്യമായി നൽകിയ 65സെന്റ് സ്ഥലത്താണ് നിർദിഷ്ട പദ്ധതി നടപ്പായത്. വേനൽക്കാലത്ത് കിണറുകൾ വറ്റുകയും കൃഷിയിടങ്ങൾ വരണ്ടുപോകുകയും ചെയ്തിരുന്ന അവസ്ഥ മാറിയതായി കെ.ആൻസലൻ എം.എൽ.എ പറയുന്നു.
വെള്ളമെത്തി
ജലസേചന പദ്ധതിയുടെ ഭാഗമായി കുളങ്ങളുടെ പുനരുദ്ധാരണം,ചെക്ക് ഡാമുകളുടെ നിർമ്മാണം, കനാൽ ശൃംഖലകൾ,പൈപ്പ് ലൈനിലൂടെ വെള്ളമെത്തിക്കുന്ന സംവിധാനം എന്നിവ നടപ്പാക്കി. മഴവെള്ളം സംഭരിച്ച് ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്ന രീതിയിലുള്ള ശാസ്ത്രീയ രീതികളും നടപ്പിലാക്കി. ഇതോടെ ഗ്രാമത്തിലെ എല്ലാ വാർഡുകളിലേക്കും ജലം എത്തുന്നുണ്ട്.
പഴയകാലത്ത് ഇങ്ങനെ
തിരുപുറം പഞ്ചായത്തിലെ കുമിളി പദ്ധതിയിൽ നിന്നുള്ള ജലമാണ് കാഞ്ഞിരംകുളം,തിരുപുറം, അതിയന്നൂർ പഞ്ചായത്തുകളിൽ വിതരണം ചെയ്തിരുന്നത്. എന്നാൽ ജലലഭ്യത കുറവുകാരണം അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ, ഭാസ്കർനഗർ,വെൺപകൽ,നെല്ലിമൂട് പ്രദേശങ്ങളിൽ വളരെ ഉയർന്ന പ്രദേശമായതിനാൽ 10ദിവസം കുടുമ്പോഴാണ് ജലവിതരണം നടത്തിയിരുന്നത്. അതിയന്നൂർ ശുദ്ധജലപദ്ധതി നടപ്പായതോടെ ഒരുപരിധിവരെ ജലക്ഷാമം പരിഹരിക്കാൻ കഴിഞ്ഞതായി കുറ്റിതാന്നി വാർഡ് മെമ്പർ ബി.ടി.ബീന പറയുന്നു.
ജലവിതരണം ഇപ്പോൾ
നെയ്യാറിൽനിന്ന് ജലം കൊണ്ടുവരുന്നതിന് നഗരസഭ പ്രദേശത്ത് പിരായുംമൂട്ടിൽ കിണറും പമ്പ് ഹൗസും സ്ഥാപിച്ചു.150എച്ച്.പി പമ്പുപയോഗിച്ച് ജലം പോങ്ങിലിൽ എത്തിച്ചതിനുശേഷം പദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള അത്യാധുനിക 15എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും 10ലക്ഷം ലിറ്ററിന്റെ ഉപരിതല ജലസംഭരണിയും നെല്ലിമൂട് തൊങ്ങൽ ഗവ.എൽ.പി സ്കൂളിൽ നിർമ്മാണത്തിലുള്ള 10ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും ഉപയോഗിച്ചാണ് ജലവിതരണം സാദ്ധ്യമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |