
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക വഴി സംഭാഷണവും നയതന്ത്രവും മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു. സംഘർഷം ലഘൂകരിക്കാനും ശത്രുത അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഓരോ ശ്രമവും. യുദ്ധത്തിൽ ഏതൊരു ജീവനും അപകടത്തിലാകുന്നത് മനുഷ്യരാശിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എത്രയും വേഗം സമാധാന പരിഹാരമുണ്ടാക്കാൻ എല്ലാ കക്ഷികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ. സംഘർഷം ലഘൂകരിക്കാനും സിവിലിയന്മാർക്കും ഊർജ്ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ തടയാനുമാണ് ഇന്ത്യ ശ്രമിച്ചത്. സംഘർഷം അവസാനിപ്പിക്കാൻ പശ്ചിമേഷ്യൻ നേതാക്കളുമായി സംസാരിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഏകദേശം ഒരു കോടി ഇന്ത്യക്കാരുണ്ട്. അവിടെയുള്ള വാണിജ്യ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാരുടെ കാര്യത്തിലും ആശങ്കയുണ്ട്. അതിനാൽ, പാർലമെന്റ് ഏകകണ്ഠമായി പ്രതികരിക്കണം.
വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് എല്ലാ സഹായവും നൽകി. പശ്ചിമേഷ്യൻ രാഷ്ട്രത്തലവന്മാരുമായി രണ്ട് വട്ടം സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയെന്നും മോദി പറഞ്ഞു. അക്രമങ്ങളിൽ പരിക്കേറ്റ ഇന്ത്യക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നുണ്ട്.
വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകൾ തടസ്സപ്പെടുത്തലും അംഗീകരിക്കാനാകില്ല. യുദ്ധത്തിനിടയിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്‌ക്കായി തുടർച്ചയായി നയതന്ത്ര ചർച്ചകൾ നടത്തുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധി മുതലെടുക്കാനുള്ള ചില നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാൽ ക്രമസമാധാന ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തീരദേശ, അതിർത്തി, സൈബർ മേഖലകളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തി.
എൽ.പി.ജി 10കിലോ:
വാർത്ത തള്ളി സർക്കാർ
എൽ.പി.ജി ക്ഷാമം പരിഗണിച്ച് ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിൽ 10 കിലോ ഗ്യാസ് നൽകുന്നത് ആലോചനയിലെന്ന വാർത്ത കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി. പ്രതിസന്ധിക്കാലത്തെ ഇത്തരം വ്യാജപ്രചാരണങ്ങളെ സൂക്ഷിക്കണമെന്നും സർക്കാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |