
പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം തുടങ്ങി. പത്തനംതിട്ട ജില്ലയിൽ നിന്നായിരുന്നു തുടക്കം.
ഇന്നലെ പുലർച്ചെ ട്രെയിനിൽ തിരുവല്ലയിൽ എത്തിയ മുഖ്യമന്ത്രി രാവിലെ 9.45ന് വാർത്താസമ്മേളനം നടത്തി. എഴുതി തയ്യാറാക്കിയ നോട്ട് മുപ്പത് മിനിട്ടോളം വായിച്ചു. സർക്കാർ നടപ്പാക്കിയ പ്രധാന വികസന പദ്ധതികൾ വിശദീകരിച്ചു. തുടർന്ന് മാദ്ധ്യമ പ്രവർത്തകരുടെ നാല് ചോദ്യങ്ങൾക്ക് പത്ത് മിനിട്ടിൽ മറുപടി.
തിരുവല്ല മുനിസിപ്പൽ മൈതാനത്ത് എൽ.ഡി.എഫ് കൺവെൻഷനായിരുന്നു ആദ്യ പരിപാടി. സ്ഥാനാർത്ഥി സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് അഡ്വ. മാത്യു ടി. തോമസ്. അൻപത് മിനിട്ട് പ്രസംഗത്തിന്റെ തുടക്കം മൂന്നാമതും എൽ.ഡി.എഫ് ഭരണം വരേണ്ടതിന്റെ ആവശ്യകതയിലൂന്നി. തുടർന്ന് യു.ഡി.എഫിനെയും ബി.ജെ.പിയെയും വിമർശിച്ചു. പരിഹാസശരങ്ങൾക്ക് സദസിൽ നിന്ന് നിറഞ്ഞ കൈയടി. പാർട്ടി വിട്ടുപോയി എതിർപ്പാളയത്തിൽ ചേക്കേറിയ ജി. സുധാകരന്റെ മണ്ഡലം തൊട്ടടുത്ത അമ്പലപ്പുഴ ആയിരുന്നു. സുധാകരനെതിരെ കടന്നാക്രമണം പ്രതീക്ഷിച്ചു. ഒന്നും പറഞ്ഞില്ല. വാർത്താസമ്മേളനത്തിൽ വിഷയം ഉന്നയിച്ചപ്പോൾ ബാക്കി വേദിയിൽ പറയാമെന്നായിരുന്നു മറുപടി.
ഉച്ച ഭക്ഷണത്തിനു മുൻപ് ജില്ലയിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച് നടത്തി.
ആറന്മുള മണ്ഡലത്തിലെ കൺവെൻഷൻ വൈകുന്നേരം നാലരയ്ക്ക്
കോഴഞ്ചേരി വണ്ടിപ്പേട്ടയിലായിരുന്നു. മന്ത്രി വീണാജോർജിന്റെ പ്രവർത്തങ്ങളുടെ മികവ് എടുത്തു പറഞ്ഞു. അരമണിക്കൂർ പ്രസംഗത്തിനുശേഷം കോന്നിയിലെത്തി കെ.യു. ജനീഷ് കുമാറിന്റെ വിജയത്തിന് ആഹ്വാനം ചെയ്തു. ആറരയോടെ റാന്നിയിൽ. കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണെ വീണ്ടും നിയമസഭയിൽ എത്തിക്കണമെന്ന് അഭ്യർത്ഥിച്ചു.
മൈക്ക് പിണങ്ങി
തിരുവല്ലയിൽ പിണറായി വിജയന്റെ പ്രസംഗം അവസാനിക്കാറായപ്പോൾ ഒരു മിനിറ്റോളം മൈക്ക് പണിമുടക്കി. ഇവിടെയും ആ പതിവ് തെറ്റിയില്ലെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ടു പറഞ്ഞത് സദസിനെ രസിപ്പിച്ചു.
പരിപാടി ലൈവ് ചെയ്യുന്നതിന് സ്വിച്ച് ബോർഡിൽ കേബിൾ കണക്ട് ചെയ്തപ്പോൾ മൈക്കിന്റെ കണക്ഷൻ ഓഫാകുകയായിരുന്നു. മൈക്ക് പിന്നീട് തടസമില്ലാതെ പ്രവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |