
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖ നേതാക്കൾക്കും ഡൽഹി നിയമസഭാ മന്ദിരത്തിനും അടക്കം ബോംബ് ഭീഷണി. ഡൽഹി നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്‌തയുടെ ഓഫീസിൽ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
രാവിലെ 7.28 ന് നിയമസഭയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലാണ് ആദ്യ ഭീഷണി എത്തിയത്. തുടർന്ന് 7.49 ന് രണ്ടാമത്തെ ഇമെയിൽ ലഭിച്ചു. ഉച്ചയ്ക്ക് 1.11 ന് ഡൽഹി നിയമസഭയിലും രാത്രി 9.11 ന് നിയമസഭയോട് ചേർന്ന ഡൽഹി മെട്രോ സ്റ്റേഷനിലും ബോംബ് പൊട്ടുമെന്നായിരുന്നു ഖാലിസ്ഥാൻ വാദികളുടെ പേരിൽ വന്ന സന്ദേശത്തിലെ ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ജയശങ്കർ, മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ, ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു എന്നിവരുൾപ്പെടെ നിരവധി ഉന്നത നേതാക്കളുടെ പേരുകളും സന്ദേശത്തിൽ പരാമർശിച്ചിരുന്നു.
മുഖ്യമന്ത്രി രേഖ ഗുപ്ത ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന ദിവസമായതിനാൽ ഭീഷണി സന്ദേശം പരിഭ്രാന്തി പരത്തി. തുടർന്ന് നിയമസഭാ സമുച്ചയത്തിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. കുറച്ച് മാസങ്ങളായി തലസ്ഥാന നഗരത്തിൽ ഇത്തരം ഇമെയിൽ ബോംബ് ഭീഷണി പതിവാണ്. ഡൽഹി സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ ബോംബ് ഭീഷണികളും വന്നിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |