
കോവളം: ജയിലിലെ ഭക്ഷണവും ചികിത്സയും തേടി മോഷണം പതിവാക്കിയ കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ (46) റിമാൻഡിൽ. ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ 'ക്ലാസിക് മിനി സൂപ്പർ മാർക്കറ്റിൽ' നിന്ന് 40,000 രൂപയും ഡി.വി.ആറും മോഷ്ടിച്ച കേസിലാണ് നടപടി.
നേരത്തെ മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ദിലീപ് ഖാൻ വീണ്ടും ജയിലിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം കൊണ്ടാണ് മോഷ്ടിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. ജയിലിലെ വൃത്തിയുള്ള താമസവും ഭക്ഷണവും ചികിത്സയും കൂലിയുമാണ് തന്നെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കോവളത്തെ ഒരു കോഴിക്കടയിൽ നിന്ന് 4,000 രൂപയും മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചിരുന്നു. വിഴിഞ്ഞം,കോവളം മേഖലകളിലായി 20ഓളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോവളം എസ്.എച്ച്.ഒ ജെ.പി.അരുൺകുമാർ, എസ്.ഐമാരായ സാജു,നൗഷാദ്,സി.പി.ഒമാരായ സെൽവൻ,അഭിലാഷ്,രാജേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |