
ആലപ്പുഴ: എൽ.ഡി.എഫിന്റെ ആക്ഷേപങ്ങൾ തള്ളി കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചു. വരണാധികാരി ജില്ല കൃഷി ഓഫീസർ വി.പി. സന്ധ്യയാണ് രണ്ട് സെറ്റ് പത്രിക സ്വീകരിച്ചത്.
മൂന്ന് സെറ്റ് പത്രികയിൽ ഒരെണ്ണം സത്യവാങ്മൂലത്തിൽ പിന്തുണച്ചവരുടെ ഒപ്പില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇന്നലെ രാവിലെ നടന്ന ഹിയറിംഗിൽ, കോടതിയിലെ വിവരങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് എൽ.ഡി.എഫിനായി ഹാജരായവർ വാദിച്ചു. കായംകുളത്തും കുട്ടനാട്ടിലും റെജിയ്‌ക്ക് വോട്ടുണ്ടെന്നും ആരോപിച്ചു. സുപ്രീംകോടതി ഉത്തരവ് കാണിച്ചാണ് യു.ഡി.എഫിനായി ഹാജരായ അഭിഭാഷകൻ അഡ്വ. ഫ്രാൻസിസ് മംഗലത്ത് ഇവയെ പ്രതിരോധിച്ചത്. ദേശീയപാർട്ടികളുടെ സ്ഥാനാർത്ഥികൾക്കാണ് കൂടുതൽ പേരുടെ ഒപ്പ് വേണ്ടതെന്നും സംസ്ഥാന പാർട്ടികളുടെ മത്സരത്തിന് അതാവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. റെജിയുമായി ബന്ധപ്പെട്ട കേസുകളുടെ വിവരം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചിലകേസുകളുടെ നടപടിക്രമം അടുത്തമാസം നടക്കാനിരിക്കുന്നതേയുള്ളൂവെന്നും യു.ഡി.എഫ് അറിയിച്ചു. സൂക്ഷ്മപരിശോധനയിൽ ഉയർത്തിയ പോരായ്മകൾ നിലനിൽക്കെയാണ് പത്രിക അംഗീകരിച്ചതെന്ന് എൽ.ഡി.എഫിനായി ഹാജരായ അഡ്വ. ചെറിയാൻ കുരുവിള പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. ഒപ്പം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |