
ന്യൂഡൽഹി: അക്‌ബർ റോഡിലെ പഴയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മന്ദിരം ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്. ഇന്ദിരാഭവനിലെ പുതിയ ഓഫീസ് പ്രവർത്തന ക്ഷമമായത് ചൂണ്ടിക്കാട്ടി മാർച്ച് 28ന് മുമ്പായി ഒഴിയണമെന്നാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൽ നിന്നുള്ള നോട്ടീസ്. ഓഫീസ് ഒഴിയാൻ മുമ്പും കോൺഗ്രസിന് നോട്ടീസ് ലഭിച്ചിരുന്നു.പാർലമെന്റിന് സമീപം റെയ്‌സീന റോഡിൽ സ്ഥിതി ചെയ്യുന്ന യൂത്ത് കോൺഗ്രസ് ഓഫീസ് ഒഴിയാനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. രണ്ട് ഒാഫീസുകളുടെയും അലോട്ട്‌മെന്റ് കാലാവധി 2013 ജൂണിൽ കഴിഞ്ഞിരുന്നു. നോട്ടീസുകളെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് നീക്കം. അതേസമയം ഡി.ഡി.യു മാർഗിലെ പുതിയ ഒാഫീസിലേക്ക് മാറിയിട്ടും ബി.ജെ.പി അശോകാ റോഡിലെ പഴയ ആസ്ഥാന മന്ദിരം വിട്ടുകൊടുത്തിട്ടില്ല. ഇതിന്റെ അലോട്ട്മെന്റ് കാലാവധിയും കഴിഞ്ഞിട്ടുണ്ട്.
1980ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയതിനും സോണിയ ഗാന്ധിയുടെ നേതൃത്വത്തിനും ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ ഭരണത്തിനും പിന്നീട് കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങിയതിനുമെല്ലാം കെട്ടിടം സാക്ഷിയായി. ഇതിനോട് ചേർന്ന 10 ജൻപഥ് വസതി ആദ്യം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും പിന്നീട് സോണിയാ ഗാന്ധിക്കും അനുവദിച്ചു. അതോടെ 10 ജൻപഥും 24 അക്ബർ റോഡും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി മാറുകയും ചെയ്‌തു.
വൈസ്രോയി ലോർഡ് ലിൻലിത്ഗോയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ റെജിനാൾഡ് മാക്സ്വെൽ ഇവിടെ താമസിച്ചിട്ടുണ്ട്. മ്യാൻമാർഗ് നേതാവ് ഓങ് സാൻ സൂകിയുടെ അമ്മ ഖിൻ കിയി 1961ൽ ഇന്ത്യയിലെ അംബാസഡറായി നിയമിതയായപ്പോൾ താമസിച്ചിരുന്നതും ഇവിടെ. അന്ന് 'ബർമ്മ ഹൗസ്' എന്നറിയപ്പെട്ടിരുന്ന മന്ദിരത്തിലാണ് സുകി ബാല്യകാലം ചെലവഴിച്ചതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |