
ന്യൂഡൽഹി: എൽപിജി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ അധിക ബിൽതുക ഈടാക്കുന്ന ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കുമെതിരെ മുന്നറിയിപ്പുമായി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ). 'എൽപിജി ചാർജസ്', 'ഗ്യാസ് സർചാർജ്', 'ഫ്യുയൽ കോസ്റ്റ് റിക്കവറി' എന്നിങ്ങനെ ബില്ലിൽ രേഖപ്പെടുത്തി അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം നിരക്കുകൾ സ്വമേധയാ ഈടാക്കാൻ സാധിക്കില്ല. ഇത് അന്യായമായ നടപടിയാണെന്നും സിസിപിഎ ചൂണ്ടിക്കാട്ടി.
ഇന്ധനം, എൽപിജി, വൈദ്യുതി, മറ്റ് പ്രവർത്തന ചെലവുകൾ തുടങ്ങിയവ ഒരു ബിസിനസ് നടത്തുന്നതിനുള്ള ചെലവിന്റെ ഭാഗമാണ്. മെനു ഇനങ്ങളുടെ വിലനിർണയത്തിൽ അവ കണക്കിലെടുക്കണമെന്നും സിസിപിഎ വ്യക്തമാക്കി. മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന വില അന്തിമ വിലയായിരിക്കുമെന്നും അധികൃതർ പറഞ്ഞു.
അധിക തുക നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാൻ പാടില്ല. ഇത്തരം അനുഭവമുണ്ടായാൽ ബില്ലിൽ നിന്ന് അധിക തുക ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. 1915ൽ വിളിച്ച് പരാതിപ്പെടാം. സിസിപിഎ ആപ്പിലൂടെയോ ഇ-ജാഗ്രിതി പോർട്ടലിലൂടെയോ പരാതിപ്പെടാമെന്നും സിസിപിഎ അറിയിച്ചു.
രാജ്യത്ത് ആവശ്യത്തിനുള്ള ക്രൂഡ് ഓയിൽ, എൽപിജി, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും ഊർജ്ജ സുരക്ഷയിൽ ആശങ്ക വേണ്ടെന്നുമാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞദിവസം അറിയിച്ചത്. എൽപിജി, എണ്ണ വിതരണം സുഗമാക്കാൻ കഴിയും വിധം സാധനങ്ങൾ ഇറക്കുമതി ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം സർവകക്ഷി യോഗത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |