
ന്യൂഡല്‍ഹി: മൊബൈല്‍ സേവനദാതാക്കളുടെ രണ്ട് ദിവസത്തെ അധിക പണം ചുമത്തല്‍ അവസാനിച്ചേക്കും. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ഒഴികെയുള്ള ടെലികോം കമ്പനികള്‍ ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രമേ അനുവദിക്കുന്നുള്ളൂവെന്ന പരാതിയില്‍ നടപടി കടുപ്പിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഒരു മാസം സാധാരണ എല്ലാവര്‍ക്കും 30 ദിവസമാണെന്നും എന്നാല്‍ ടെലികോം കമ്പനികള്‍ക്ക് ഇത് എങ്ങനെയാണ് 28 ദിവസങ്ങളായി ചുരുങ്ങുന്നത് എന്നും പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എല്ലാ മാസവും രണ്ട് ദിവസം വീതം കുറയുന്നു. 31 ദിവസങ്ങളുള്ള മാസങ്ങളില്‍ ഇത് മൂന്ന് ദിവസമാണ്. അങ്ങനെ വരുമ്പോള്‍ പ്രതിമാസ റീചാര്‍ജ് എന്നത് ഒരു വര്‍ഷത്തേക്ക് നോക്കുമ്പോള്‍ 12ന് പകരം 13 തവണയാണ് വര്‍ഷത്തില്‍ റീചാര്‍ജ് ചെയ്യേണ്ടി വരിക. മൊബൈല്‍ കമ്പനികളുടെ നടപടിക്കെതിരേ പ്രതിഷേധം കനത്തതോടെ കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മൊബൈല്‍ സേവനദാതാക്കളോട് ട്രായ് വിഷയത്തില്‍ വിശദീകരണം തേടിയെന്നാണ് വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
30 ദിവസത്തേക്കുള്ള പ്ലാനുകള്‍ വിവിധ കമ്പനികള്‍ക്ക് നിലവിലുണ്ടെങ്കിലും ഇത് കാര്യമായി പ്രചാരത്തിലില്ല എന്നതാണ് വാസ്തവം. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകള്‍ ലഭ്യമാക്കണമെന്ന് ട്രായ് നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു. റീചാര്‍ജ് കാലാവധി കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ഇന്‍കമിംഗ് കോളുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തായാലും പൊതുജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് നിര്‍ണായകമായ ചില തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |