
ന്യൂഡൽഹി: യു.പിയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയെ ദേശീയ പിന്നാക്ക കമ്മിഷൻ (എൻ.സി.ബി.സി) അദ്ധ്യക്ഷയായി കേന്ദ്ര സർക്കാർ നിയമിച്ചു. ഉത്തരേന്ത്യയിൽ ബി.ജെ.പിയിൽ നിന്നകന്ന യാദവ ഇതര ഒ.ബി.സി വിഭാഗത്തെ മടക്കികൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് നിഷാദ് സമുദായക്കാരിയായ നിരഞ്ജൻ ജ്യോതിയുടെ നിയമനം.
ഉത്തർപ്രദേശിലെ ബുണ്ടേൽഖണ്ഡ് മേഖലയിലെ ഹാമിർപൂർ ജില്ലയിൽ നിന്നുള്ള 59 കാരിയായ സ്വാധി നിരഞ്ജൻ ജ്യോതി വിശ്വ ഹിന്ദു പരിഷത്തിലൂടെയാണ് ശ്രദ്ധേയയായത്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ ഫത്തേപൂരിൽ നിന്ന് പാർലമെന്റ് അംഗമായതോടെ ഒന്നും രണ്ടും മോദി സർക്കാരുകളിൽ മന്ത്രിയായിരുന്നു. 2024ൽ ഫത്തേപൂരിൽ നിന്ന് സമാജ്‌വാദി പാർട്ടിയുടെ നരേഷ് ഉത്തം പട്ടേലിനോട് പരാജയപ്പെട്ടിരുന്നു.
ഹാമിർപൂരിലെ സന്യാസി സ്വാമി പരമാനന്ദ് മഹാരാജിന്റെ ശിഷ്യയായിരിക്കെയാണ് 21-ാം വയസിൽ വി.എച്ച്.പിയിലെത്തിയത്. വി.എച്ച്.പി ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ബി.ജെ.പിയിൽ ചേർന്ന് 2012-ൽ ഹാമിർപൂർ സർദാർ സീറ്റിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷത്തിനുശേഷം ലോക്‌സഭയിലുമെത്തി. വിവാദ പ്രസ്‌താവനകളിലൂടെ നിരന്തരം വാർത്തകളിൽ ഇടം നേടുന്ന നേതാവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |