
മലപ്പുറം: മുസ്ലിം ലീഗിലെ വനിതാ സ്ഥാനാർത്ഥികളെ ജനറൽ സീറ്റുകളിൽ പരിഗണിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി സമസ്ത. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും, പ്രാപ്തരായ പുരുഷന്മാർ ധാരാളമുള്ളപ്പോൾ അവരെത്തന്നെ പരിഗണിച്ചാൽ മതിയെന്നുമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കുന്നത്.
മുമ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾ അഭിപ്രായം തേടിയപ്പോൾ വ്യക്തമായ മറുപടി നൽകിയിരുന്നുവെന്ന് ഉമർ ഫൈസി മുക്കം പറയുന്നു. നിയമപരമായി നിർബന്ധമുള്ളതിനാൽ സംവരണ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കാം. ഇവിടെ സ്ത്രീകളെ അനുവദിക്കേണ്ടതില്ലെന്നാണ് സമസ്തയുടെ നിലപാട്. നിലവിൽ ഈ രീതിയിൽ മാറ്റം വരുന്നത് സമസ്തയുടെ ഫത്വയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് സമസ്തയ്‌ക്കൊപ്പം നിൽക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും സമസ്തയുടെ വിശ്വാസികളാണ്. അവരുടെ ആദർശങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നത് ഒരു മുസ്ലിം സംഘടനയ്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുസ്ലിം സംഘടനകൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും നിലവിലെ ഭരണത്തെക്കുറിച്ച് പരാതികളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |