
കുവൈറ്റ് സിറ്റി: വൈദ്യുതി നിലയത്തിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിന് പിന്നാലെ ഒരു ഇന്ത്യക്കാരൻ മരിച്ചു. കുവൈറ്റ് വൈദ്യുതി മന്ത്രാലയമാണ് വിവരം അറിയിച്ചത്. മരിച്ചയാൾ ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണെന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. കുവൈറ്റിലെ വൈദ്യുതി നിലയങ്ങൾക്കും കടൽവെള്ളം ശുദ്ധീകരിക്കുന്ന ഇടങ്ങൾക്കും നേരെയായിരുന്നു ഇറാൻ ആക്രമണം. ഈ സ്ഥാപനങ്ങൾക്ക് വ്യാപക കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്‌ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.
'കുവൈറ്റ് രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണത്തിന്റെ ഭാഗമായി ഒരു വൈദ്യുതി, കടൽജല ശുദ്ധീകരണ സ്ഥാപന കെട്ടിടം ആക്രമിക്കപ്പെട്ടു. ഇതിന്റെ ഫലമായി ഒരു ഇന്ത്യൻ തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടാകുകയും ചെയ്‌തു.' കുവൈറ്റ് വൈദ്യുതി മന്ത്രാലയ വക്താവ് വ്യക്തമാക്കുന്നു.
ഇസ്രയേൽ-ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ച ശേഷം കുവൈറ്റിൽ 307 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 616 ഡ്രോൺ ആക്രമണങ്ങളും ഉണ്ടായതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതിനിടെ ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ കഴിഞ്ഞദിവസം ഇസ്രയേൽ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ ആശങ്കയുണ്ടായിരുന്നു. നിലയത്തിൽ ആണവ വികിരണചോർച്ച ഉണ്ടാകുമാേ എന്നതാണ് ആശങ്കയ്ക്ക് കാരണമായത്. കുവൈറ്റിൽനിന്ന് വെറും 240 കിലോമീറ്റർ മാത്രം അകലെയാണ് ബുഷെഹർ നിലയം. ചോർച്ചയുണ്ടായാൽ ആണവവികിരണം കുവൈറ്റിലേക്ക് എത്തുമെന്നാണ് ഭയക്കുന്നത്. എന്നാൽ ഇതുവരെ ആണവചോർച്ചയില്ലെന്നാണ് ഇറാനിലെ ആണവോർജ ഏജൻസി അറിയിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |