
വിവാദം വിട്ട് വികസന ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് തുടക്കം മുതലേ ചോദിച്ചത് രാജീവ് ചന്ദ്രശേഖറാണ്. അപ്പഴൊക്കെ വിവാദങ്ങളിലും മറുപടിയിലുമായിരുന്നു പിണറായിക്കും വി.ഡി.സതീശനും താത്പര്യം. പക്ഷെ ഇന്നലെ രണ്ടു പേരും സംവാദത്തിന് വെല്ലുവിളിച്ചു. സതീശന് ഇപ്പോഴെങ്കിലും വികസനം ചർച്ച ചെയ്യാൻ തോന്നിയല്ലോയെന്ന് മുഖ്യൻ. എവിടെ വിളിച്ചാലും വികസന സംവാദത്തിന് തയ്യാറെന്ന് സതീശൻ. വാദം മറുവാദം തുടരുന്നു. തയാറാക്കിയത് കെ.പി.സജീവൻ.
സതീശന് ഇപ്പോഴെങ്കിലും
തോന്നിയല്ലോ...!
പിണറായി വിജയൻ
പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി നല്ല കാര്യമാണ്. ഇപ്പോഴെങ്കിലും വികസനം ചർച്ച ചെയ്യണമെന്ന് തോന്നിയല്ലോ. സതീശൻ തയ്യാറായാൽ എവിടെ വച്ചായാലും സംവാദമാകാം. ഏറ്റവും വലിയ സംവാദത്തിന്റെ സ്ഥലം നിയമസഭയാണ്. അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു. .എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയത്? കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോൾ ശബ്ദമുയർത്തിയോ? ഇക്കാര്യങ്ങൾക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണ്. വെറുതേ രാഷ്ട്രീയ ഗിമ്മിക്കിനാണെങ്കിൽ സമയം കളയാനില്ല.
മുഖ്യമന്ത്രി പറയുന്നിടത്ത് പോകാം
വി.ഡി.സതീശൻ
ആരെയാണ് മുഖ്യമന്ത്രി പേടിപ്പിക്കുന്നത്. വികസന സംവാദത്തിന് മുഖ്യമന്ത്രി പറയുന്നിടത്ത് പോകാം. കാപട്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി വിജയൻ. കേരളത്തിൽ കഴിഞ്ഞ 10 വർഷക്കാലം എന്ത് ചെയ്‌തെന്ന് പറയട്ടെ. ജനത്തിന് ചോദിക്കാനുള്ളത് ഞങ്ങളും ചോദിക്കാം. നിയമസഭയിൽ പ്രതിപക്ഷത്തിരിക്കവെ ഇവരൊക്കെ നടത്തിയ പ്രകടനങ്ങൾ ജനം കണ്ടതല്ലേ. എന്നെ നുണയനെന്ന് വിളിക്കുന്നവർ നുണ നിരത്തിയല്ലേ പിടിച്ചു നിന്നത്. യു.ഡി.എഫ്-ജമാഅത്തെ ബന്ധത്തെക്കുറിച്ച് പറഞ്ഞവർക്ക്, എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഹാലിളകുകയാണ്. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ...?
സംവാദം മുഖ്യമന്ത്രിയുമായി
രാജീവ് ചന്ദ്രശേഖർ
ജനത്തിന് ഒരാവശ്യവുമില്ലാത്ത കുറേ ഡീൽ കഥയാണ് ഇത്രയും ദിവസം പറഞ്ഞുനടന്നത്. ബി.ജെ.പിക്കോ എൻ.ഡി.എക്കോ അത്തരം ചർച്ചയിൽ താത്പ്പര്യമില്ല. ഞങ്ങളാരുമായും ഒരു ഡീലും നടത്തിയിട്ടില്ല.. രാജ്യം മാറുമ്പോൾ കേരളവും മാറണം. അതാണ് കേരളത്തിലെ ബി.ജെ.പിയുടെ അജണ്ട. നേമത്ത് വികസന ചർച്ച നടത്താനുള്ള വി.ശിവൻകുട്ടിയുടെ വെല്ലുവിളി സ്വീകരിക്കാൻ ഒരു മടിയുമില്ല. പക്ഷെ സംവാദം മുഖ്യമന്ത്രിയുമായി നടത്താനാണ് താത്പ്പര്യം. ഗിമ്മിക്കുകളോട് താത്പ്പര്യമില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശിവൻകുട്ടി ഇറങ്ങേണ്ട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |