
ചെന്നൈ: ഡി.എം.കെ സർക്കാർ ഉപയോഗശൂന്യമായ സർക്കാരാണെന്ന് ടി.വി.കെ പ്രസിഡന്റ് വിജയ്. പെരമ്പൂർ മണ്ഡലത്തിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കൊടുങ്ങയ്യൂരിൽ പ്രചാരണം ആരംഭിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ പെൺകുട്ടികൾക്ക് രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മുത്തശ്ശി പോലും സുരക്ഷിതയല്ലെന്ന് വിജയ് ആരോപിച്ചു.
സ്ത്രീകൾ സുരക്ഷിതരല്ലാത്ത,ക്രമസമാധാന നില മോശമായ,മയക്കുമരുന്ന് വ്യാപകമായ തമിഴ്നാടിനെ നമ്മൾ രക്ഷിക്കണം. തമിഴ്നാടിനെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നത് ഡി.എം.കെയാണ്. സ്റ്റാലിന്റെ ഭരണത്തിൽ ജനങ്ങൾക്ക് പ്രാധാന്യമില്ല. അദ്ദേഹത്തിന് പ്രധാനം കുടുംബത്തോടൊപ്പം കൊള്ളയടിക്കുകയാണ്. ഞാൻ നേരത്തെ പറഞ്ഞതപോലെ, ടാസ്മാക്കിൽ മാത്രം 1,000 കോടിയിലധികം രൂപയുടെ അഴിമതി.
അതപോലെ, മുനിസിപ്പൽ വകുപ്പിലും 1,000 കോടിയിലധികം രൂപയുടെ അഴിമതി. നമ്മുടെ മക്കൾ പഠിച്ച ശേഷം ജോലി തേടി അലയുകയാണ്. മുനിസിപ്പൽ വകുപ്പിൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് അവർ കോടിക്കണക്കിന് രൂപയുടെ കൈക്കൂലി വാങ്ങി അർഹതയുള്ളവർക്ക് ജോലിയില്ലെന്ന് വരുത്തിത്തീർത്തു- വിജയ് പറഞ്ഞു. തനിക്ക് ഒരവസരം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രചാരണം റദ്ദാക്കി
വില്ലിവാക്കം മണ്ഡലത്തിലെ വിജയ്‌യുടെ പ്രചാരണം റദ്ദാക്കി. സുരക്ഷയുടെ അഭാവം മൂലം പ്രചാരണം റദ്ദാക്കുകയാണെന്ന് ജില്ലാ സെക്രട്ടറി പി. മുരുകൻ പറഞ്ഞു. മറ്റൊരു ദിവസം പ്രചാരണം നടത്തും.
പെരമ്പൂരിൽ വിജയ്യുടെ പ്രചാരണത്തിന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് ടി.വി.കെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ അർച്ചന പട്നായിക്കിന് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |