കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ ഇന്നലെ രണ്ട് സാക്ഷികളെ വിസ്‌തരിച്ചു. മൃതദേഹങ്ങൾ വെട്ടിനുറുക്കാൻ ഉപയോഗിച്ച തടക്കഷണം പ്രതികൾക്ക് നൽകിയ അരയൻകാവിലെ സോമിൽ ഉടമ ബാബു, പ്രതികൾ സഞ്ചരിച്ചിരുന്ന ടാക്സിയുടെ ഡ്രൈവർ മാതുണ്ണി എന്നിവരെയാണ് അഡിഷണൽ സെഷൻസ് കോടതിയിൽ വിസ്‌തരിച്ചത്. കേസിലെ ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ആയുർവേദചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർ കുറ്റകൃത്യം ആസൂത്രണം ചെയ്ത സമയത്ത് എറണാകുളത്തേക്ക് കാറിൽ വന്നിരുന്നു. ഷാഫിയെ ഇറക്കി വിട്ട ശേഷം തിരികെ പോകുമ്പോഴാണ് ഇവർ അരയൻകാവിൽ നിന്ന് പ്ലാവിന്റെ മുട്ടി കഷണം വാങ്ങിയത്. താൻ ആയുർവേദ വൈദ്യനാണെന്നും മരുന്നുവെട്ടുന്നതിന് മരമുട്ടി ആവശ്യമാണെന്നും ഭഗവൽ സിംഗ് പറഞ്ഞതായി ബാബു കോടതിയെ അറിയിച്ചു. തുടർന്ന് തടിക്കഷണം സൗജന്യമായി നൽകുകയായിരുന്നു. ടാക്സി ഡ്രൈവറും പ്രതികളുടെ യാത്ര ശരിവച്ചിട്ടുണ്ട്. കടവന്ത്ര പൊലീസ് രജിസ്‌റ്റർ ചെയ്‌ത പത്മ കൊലക്കേസിൽ ഇതു വരെ പതിനെട്ട് സാക്ഷികളെ വിസ്‌തരിച്ചു. ആകെ 166 സാക്ഷികളാണുള്ളത്. കാലടി പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത റോസിലി വധക്കേസിൽ പത്ത് പേരെ വിസ്‌തരിച്ചു. ആകെ 206 സാക്ഷികളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |