
ന്യൂഡൽഹി: വിദേശ സഹായം നിയന്ത്രിക്കാനും നിരീക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ടുമായി (എഫ്.സി.ആർ.എ) ബന്ധപ്പെട്ട ബിൽ ഇന്ന് ലോക്‌സഭ ചർച്ച ചെയ്യും. മാർച്ച് 25ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിനെതിരെ ക്രൈസ്‌തവ സംഘടനകൾ രംഗത്തു വരികയും കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാകുകയും ചെയ്‌തതോടെയാണിത്.
ദേശീയ സുരക്ഷയ്ക്കും താത്പര്യങ്ങൾക്കുമെതിരെ വിദേശ ഫണ്ട് ഉപയോഗിക്കുന്നത് തടയാനാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ബിൽ ഒരു മതവിഭാഗത്തിനുമെതിരല്ല. നിർദ്ദിഷ്ട നിയമ ഭേദഗതിയെക്കുറിച്ച് കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. കേരളത്തിൽ ബി.ജെ.പിക്ക് ജനപിന്തുണ ലഭിക്കുമെന്ന് ഭയന്നാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്രം പിടിമുറുക്കുമെന്ന് '
വിദേശ ധനസഹായമുള്ള സംഘടനകളെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളാണ് വിവാദത്തിന് കാരണം. വിദേശ സഹായം ലഭിക്കാനുള്ള ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ഒരു അതോറിട്ടി രൂപീകരിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. കേരളത്തിലടക്കം വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പള്ളികൾ,സ്‌കൂളുകൾ,ആശുപത്രികൾ തുടങ്ങിയവ ഇങ്ങനെ സർക്കാർ നിയന്ത്രണത്തിൽ വരുമെന്ന ആശങ്കയാണ് എതിർപ്പിന് കാരണം. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ട്.
രാജ്യത്ത് വിദേശ സഹായം ലഭിക്കുന്ന 16,000 സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഈ സംഘടനകളിലൂടെ പ്രതിവർഷം 22,000 കോടി വിദേശ സഹായമായി ഇന്ത്യയിലെത്തുന്നു. കേരളത്തിൽ 500ലേറെ സംഘടനകൾ എഫ്.സി.ആർ.ഐ പ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നിലവിൽ വിദേശ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമപരവുമായ വിടവുകൾ നികത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |