
ഇസ്‍ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്.ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നു താഹിർ. ഗ്രൂപ്പിന്റെ ഔദ്യോഗിക ചാനലിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.പാകിസ്ഥാനിലെ ബഹാവൽപുരിലുള്ള ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ കബറടക്കുമെന്ന് സംഘടന അറിയിച്ചു. മരണകാരണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളാണ് അൻവർ.
1994ൽ ഇന്ത്യയിൽ അറസ്റ്റിലായ മൗലാന മസൂദ് അസറിനെ ഇന്ത്യൻ വിമാനം റാഞ്ചിയതിനെത്തുടർന്ന് മോചിപ്പിക്കുകയായിരുന്നു. 2001ലെ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, ഉറി ആക്രമണം, 2019ലെ പുൽവാമ ബോംബാക്രമണം തുടങ്ങി ഇന്ത്യയിലെ പ്രധാന ഭീകരാക്രമണങ്ങളിലെല്ലാം പങ്കുള്ള ഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദ്.
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി കഴിഞ്ഞ വർഷം മസൂദ് അസർ അവകാശപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |