
ബംഗളൂരു: അദ്ധ്യാപകനുമായി പ്രണയമെന്ന് സുഹൃത്തുക്കൾ നുണകൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കി മെഡിക്കൽ വിദ്യാർത്ഥിനി. കർണാടകയിലെ മല്ലാദിഹള്ളി രാഘവേന്ദ്ര ആയുർവേദിക് കോളേജിലെ അവസാന വർഷ ബിഎഎംഎസ് വിദ്യാർത്ഥിനി നികിത എംയു (22) ആണ് മരിച്ചത്. കോളേജിലെ അദ്ധ്യാപകനുമായി നികിതയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ സഹപാഠികൾ അപവാദം പ്രചരിപ്പിച്ചതാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂൾ ഹെഡ്മാസ്റ്റർ കൂടിയായ നികിതയുടെ പിതാവ് ഉമാശങ്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കോളേജിലെ ഡോ. രാജു എന്ന ലക്ചററുമായി നികിതയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇത് പ്രണയമാണെന്ന തരത്തിൽ ചില സഹപാഠികൾ കാര്യങ്ങൾ വളച്ചൊടിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
സഹപാഠികളുടെ നിരന്തരമായ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നികിതയെ കടുത്ത മാനസിക സംഘർഷത്തിലാക്കിയിരുന്നു. പരിഹാസം പരിധിവിട്ടതോടെ കോളേജിൽ പോകാനും യുവതി ഭയപ്പെട്ടു. മാതാപിതാക്കൾ നികിതയെ ആശ്വസിപ്പിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നെങ്കിലും സുഹൃത്തുക്കളുടെ പരിഹാസം നികിതയെ അലട്ടിയിരുന്നു.
കഴിഞ്ഞ ദിവസം 11 മണിയോടെയാണ് നികിതയെ വീട്ടിൽ മരിച്ച നിലയിൽ കുടംബം കണ്ടെത്തിയത്. നികിതയുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താൻ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും തന്നെ ബുദ്ധിമുട്ടിച്ച സാഹചര്യങ്ങളെക്കുറിച്ചും കുറിപ്പിൽ നികിത വിശദീകരിച്ചു. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന മനടപടി സ്വീകരിക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |