
തൊടുപുഴ: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. അമ്പത് നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ഇന്നലെ വിനയത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചടങ്ങുകളാണ് പള്ളികളിൽ നടന്നത്. അന്ത്യഅത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിനെ അനുസ്മരിച്ച്, പള്ളികളിൽ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളും നടന്നു. തൊടുപുഴ ഈസ്റ്റ് വിജ്ഞാനാ മാതാ പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷകൾക്ക് വികാരി ഫാദർ തോമസ് വിലങ്ങുപാറയിൽ കാർമ്മികത്വം വഹിച്ചു. പെസഹായോടനുബന്ധിച്ച് ക്രൈസ്തവ ഭവനങ്ങളിൽ അപ്പവും പാലും തയ്യാറാക്കി പ്രാർത്ഥനയോടെ മുറിച്ചു പങ്കിടുന്ന ചടങ്ങുകളും നടന്നു. കുരിശുമരണത്തിന് മന്നോടിയായി യേശു നൽകിയ പുതിയ ഉടമ്പടിയുടെ സ്മരണ കൂടിയാണ് ഈ ദിനം. വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾക്ക് ശേഷം, ഇന്ന് ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |