
ന്യൂഡൽഹി: പ്രതിരോധ ഉപകരണ കയറ്റുമതിയിൽ ഇന്ത്യൻ കുതിപ്പ്. 2025-26 സാമ്പത്തിക വർഷത്തിൽ 38,424 കോടിയുടെ കയറ്റുമതി നടന്നു. 2024-25 സാമ്പത്തികവർഷത്തേക്കാൾ 63 ശതമാനം അധികം. ആ കാലയളവിൽ 23622 കോടിയായിരുന്നു. 2021-22ൽ 12814 കോടിയും.
പ്രതിരോധ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 2016-17ൽ പ്രതിരോധ കയറ്റുമതി 1,522 കോടി രൂപയുടേതായിരുന്നു. കയറ്റുമതി ആദ്യമായി പതിനായിരം കോടി രൂപ കടന്നത് 2018-19ലാണ്. കൊവിഡ് കാലത്ത് ഇത് 8,435 കോടിയിലേക്ക് ചുരുങ്ങിയെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ വളർച്ച കൈവരിച്ചു. പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ് കയറ്റുമതി ചെയ്യുന്ന സാമഗ്രികളുടെ 54.84 ശതമാനവും നിർമ്മിക്കുന്നത്. 45.16 ശതമാനം സ്വകാര്യ മേഖലയും.
കൂടുതലും കപ്പലുകൾ
ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്നത് കപ്പലുകളാണ് - 55%. ബ്രഹ്‌മോസ്, ആകാശ് മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, സ്വാതി റഡാറുകൾ, മൈൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന കവചിത വാഹനങ്ങൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയ്‌ക്ക് വിദേശങ്ങളിൽ ഡിമാന്റ് ഏറെയാണ്.
80ൽപ്പരം രാജ്യങ്ങളിലേക്ക്
80ൽപ്പരം രാജ്യങ്ങൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നു. ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് മ്യാൻമറാണ് - 28 ശതമാനം. രണ്ടാമത് ഫിലിപ്പീൻസ് - 19 ശതമാനം. മൂന്നാം സ്ഥാനത്ത് അർമേനിയ - 15 ശതമാനം. ശ്രീലങ്ക (13%), മൗറീഷ്യസ് (8.3%),
സീഷെൽസ് (6%), വിയറ്റ്നാം (5.5%).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |