
കോലഞ്ചേരി: സമയം വൈകിട്ട് 3.44ന് സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിലേക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ കടന്നുവന്നത്. ഈ സമയം ഉയർന്ന മുദ്രാവാക്യം വിളികൾ അദ്ദേഹം കൈയുയർത്തി നിശബ്‌ദമാക്കി. ഇനി തന്റെ ഊഴമെന്നു പറഞ്ഞ അദ്ദേഹം 'ഭാരത് മാതാ കീ ജയ് " എന്ന് വിളിച്ചു. പ്രവർത്തകർ ഏറ്റുവിളിച്ചു. മൂന്നു തവണ.
വേദിയിൽ അഖിൽ മാരാർ ഒഴികെ ജില്ലയിലെ എല്ലാ എൻ.ഡി.എ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും. കൈവീശി ആവേശം വിതറി ആരംഭിച്ച പ്രസംഗത്തിൽ ഷാ എൽ.ഡി.എഫ് സർക്കാരിനെ ഇഴകീറി വിമർശിച്ചു. ശബരിമല സ്വർണക്കൊള്ള മുതലുള്ള വിഷയങ്ങൾ ഒന്നൊന്നായി വിവരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. അര മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഇടതു,വലതു മുന്നണികളെ തള്ളി എൻ.ഡി.എയ്‌ക്ക് അവസരം നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. കൈയടിച്ചും ആർത്തുവിളിച്ചുമാണ് പ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചത്. മുഴുവൻ സ്ഥാനാർത്ഥികളെയും അദ്ദേഹം ഷാൾ അണിയിച്ച് ആദരിച്ചു.
കേന്ദ്രമന്ത്രിമാരായ ഭൂപതി രാജു,മുൻ ആന്ധ്രാ മന്ത്രി വിഷ്ണുവർദ്ധൻ റെഡ്ഡി,ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്‌ണൻ,ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്,ചെയർമാൻ ബേബി എം. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട്ടെ റോഡ് ഷോയിൽ പങ്കെടുത്തശേഷം വിമാനത്തിൽ നെടുമ്പാശേരിയിലെത്തി. റോഡ് മാർഗമാണ് കോലഞ്ചേരിയിൽ എത്തിയത്. കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഹെലികോപ്ടറിൽ ഇറങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികതടസം മൂലം യാത്ര റോഡ് മാർഗമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |