
എന്ത് വിസ്മയവും സംഭവിക്കാം പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ. അടിയൊഴുക്കിൽ അട്ടിമറിയുണ്ടാകാമെന്ന് വിലയിരുത്തൽ. ചില വൻമരങ്ങൾ കടപുഴകിയാലും അത്ഭുതപ്പെടാനില്ല. അപ്രതീക്ഷിത വിജയങ്ങളും പ്രതീക്ഷിക്കാം. മികച്ച വിജയം പ്രതീക്ഷിക്കുമ്പോഴും വെല്ലുവിളികളും മുന്നിലുണ്ട് മൂന്ന് മുന്നണികൾക്കും. എറണാകുളം ഒഴികെ എൽ.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്നവയാണ് മറ്റു ജില്ലകൾ. ഇടതു,വലതു മുന്നണികൾക്ക് ചില സിറ്റിംഗ് സീറ്റുകൾ നഷ്‌ടപ്പെട്ടേക്കാമെന്നും വിലയിരുത്തലുണ്ട്. രാഷ്ട്രീയ, സാമുദായിക അടിയൊഴുക്കുകൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം.
പാലക്കാട്
തൃത്താല,പട്ടാമ്പി,ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ,തരൂർ,ചിറ്റൂർ,നെന്മാറ,ആലത്തൂർ എന്നിവ നിലവിൽ എൽ.ഡി.എഫിനൊപ്പം. മണ്ണാർക്കാടും പാലക്കാടും യു.ഡി.എഫിനൊപ്പവും. പാലക്കാട്ടും തൃത്താലയിലും കനത്ത പോരാട്ടം. രമേഷ് പിഷാരടിയിലൂടെ പാലക്കാട് നിലനിറുത്താമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. ശോഭ സുരേന്ദ്രനിലൂടെ ബി.ജെ.പിയും വിജയപ്രതീക്ഷയിലാണ്. തൃത്താലയിൽ മന്ത്രി എം.ബി.രാജേഷും വി.ടി.ബൽറാമും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. യു.ഡി.എഫ് പിന്തുണയിൽ മുൻ സി.പി.എമ്മുകാർ മത്സരിക്കുന്ന പട്ടാമ്പിയും മലമ്പുഴയും ശ്രദ്ധാകേന്ദ്രം.
ആകെ സീറ്റ്...................... 12
നിലവിലെ കക്ഷിനില
എൽ.ഡി.എഫ്................. 10
യു.ഡി.എഫ്...................... 2
തൃശൂർ
നിലവിൽ കുന്നംകുളം,ഗുരുവായൂർ,മണലൂർ,വടക്കാഞ്ചേരി,ഒല്ലൂർ,തൃശൂർ,നാട്ടിക, കയ്പ്പമംഗലം,ഇരിങ്ങാലക്കുട,പുതുക്കാട്,കൊടുങ്ങല്ലൂർ,ചേലക്കര എൽ.ഡി.എഫിനൊപ്പം. ചാലക്കുടി യു.ഡി.എഫിനൊപ്പം. തൃശൂർ, മണലൂർ, നാട്ടിക മണ്ഡലങ്ങളിൽ വീറുറ്റ പോരാട്ടം. തൃശൂരിലും നാട്ടികയിലും ത്രികോണമത്സരം. തൃശൂരിൽ ബി.ജെ.പിയുടെ പത്മജ വേണുഗോപാൽ, എൽ.ഡി.എഫിന്റെ ആലങ്കോട് ലീലാകൃഷ്‌ണൻ, യു.ഡി.എഫിന്റെ രാജൻ പല്ലൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. സിറ്റിംഗ് എം.എൽ.എ സി.പി.ഐയിലെ സി.സി.മുകുന്ദൻ ബി.ജെ.പി സ്ഥാനാർത്ഥിയായതാണ് നാട്ടികയിൽ ത്രികോണമത്സരത്തിന് വഴിതെളിച്ചത്.
ആകെ സീറ്റ്...................... 13
നിലവിലെ കക്ഷിനില
എൽ.ഡി.എഫ്................. 12
യു.ഡി.എഫ്..................... 1
ഇടുക്കി
ദേവികുളം,ഉടുമ്പൻചോല,ഇടുക്കി,പീരുമേട് എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകൾ. യു.ഡി.എഫിന്റെ പക്കൽ തൊടുപുഴ മാത്രം. ഇടുക്കി,പീരുമേട്,ഉടുമ്പൻചോല എന്നിവിടങ്ങളിൽ കടുത്ത മത്സരം. വന്യജീവി ആക്രമണം,കെട്ടിടനിർമ്മാണ വിലക്ക്, ക്രൈസ്തവസഭയുടെ സ്വാധീനം എന്നിവ എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്തുന്നു. സി.പി.എം മുൻ എൽ.എൽ.എ എസ്.രാജേന്ദ്രൻ ബി.ജെ.പി സ്ഥാനാർത്ഥിയായത് ദേവികുളത്തെ ശ്രദ്ധേയമാക്കുന്നു. സി.പി.എം നേതാവ് എം.എം.മണിയുടെ പിൻഗാമിയായി കെ.കെ.ജയചന്ദ്രൻ മത്സരിക്കുന്ന ഉടുമ്പൻചോലയിൽ പതിവിലേറെ വാശിയുണ്ട്.
ആകെ സീറ്റ്........................ 5
നിലവിലെ കക്ഷിനില
എൽ.ഡി.എഫ്.................. 4
യു.ഡി.എഫ്...................... 1
എറണാകുളം
പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ യു.ഡി.എഫിന്റെയും കളമശേരി, കോതമംഗലം, വൈപ്പിൻ, കുന്നത്തുനാട്, കൊച്ചി എൽ.ഡി.എഫിന്റെയും സിറ്റിംഗ് സീറ്റുകൾ. തൃപ്പൂണിത്തുറ, കളമശേരി, കുന്നത്തുനാട് എന്നിവിടങ്ങളിലെ മത്സരം ശ്രദ്ധേയം. കുന്നത്തുനാട്ടിൽ ശക്തികാട്ടാൻ ട്വന്റി 20യും എൽ.ഡി.എഫിലെ പി.വി.ശ്രീനിജിനിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫിലെ വി.പി.സജീന്ദ്രനും ശക്തമായി രംഗത്തുണ്ട്. മന്ത്രിയെന്ന നിലയിലെ മികച്ച പ്രകടനവുമായാണ് കളമശേരിയിൽ പി.രാജീവിന്റെ മത്സരം.എൽ.ഡി.എഫിന് പ്രധാനപ്പെട്ടതാണ് ഈ മണ്ഡലം. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂരും ഈ ജില്ലയിലാണ്.
ആകെ സീറ്റ്..................... 14
നിലവിലെ കക്ഷിനില
എൽ.ഡി.എഫ്................. 9
യു.ഡി.എഫ്..................... 5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |