
ജക്കാർത്ത: ഇൻഡോനേഷ്യൻ ആകാശത്ത് ശനിയാഴ്ച ഭീമൻ തീഗോളം ദൃശ്യമായ സംഭവത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്ത്. ആകാശത്ത് കത്തിയമർന്ന വസ്തുക്കൾ ഉൽക്കയോ ഛിന്നഗ്രഹമോ അല്ലെന്നും റോക്കറ്റ് അവശിഷ്ടമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷണൽ റിസേർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസി അറിയിച്ചു. ലാംപങ്ങ്, ബാന്റൻ പ്രവിശ്യകളിലുള്ളവരാണ് ആകാശത്ത് തീഗോളത്തെ കണ്ടത്. ശക്തമായ പ്രകാശത്തോടെ ചീറിപ്പാഞ്ഞ വസ്തു, ഛിന്നിച്ചിതറുകയും ചെയ്തു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ ചൈനയുടെ സി.സെഡ് - 3 ബി റോക്കറ്റിന്റെ അവശിഷ്ടമാകാം ഇതെന്ന് കരുതുന്നു. സുമാത്രയുടെ പടിഞ്ഞാറൻ തീരങ്ങളിലും തീഗോളം ദൃശ്യമായെന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്ന റോക്കറ്റുകളുടെ പാത ബന്ധപ്പെട്ട ബഹിരാകാശ ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും. അവശിഷ്ടങ്ങളിൽ നല്ലൊരു ഭാഗവും അന്തരീക്ഷത്തിൽ വച്ച് കത്തിത്തീരുകയോ കടലിലോ ജനവാസമില്ലാത്ത പ്രദേശങ്ങളിലോ പ്രദേശങ്ങളിൽ പതിക്കുകയോ ചെയ്യുമെന്നതിനാൽ അപകട സാദ്ധ്യത തീരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി. തീഗോളം പ്രത്യക്ഷപ്പെട്ടത് ജനങ്ങൾക്കിടെയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ചിലരാകട്ടെ, അന്യഗ്രഹജീവി സിദ്ധാന്തങ്ങൾ മുതൽ പശ്ചിമേഷ്യൻ യുദ്ധത്തെ വരെ സംഭവവുമായി ബന്ധിപ്പിക്കാനും ശ്രമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |