@ 13 സീറ്റും നേടുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും
കോഴിക്കോട്: പോളിംഗ് ബൂത്തിലേക്കുള്ള അവസാന നേരത്തും ഡീൽ, വോട്ടുകച്ചവട ആരോപണവുമായി ഇടതുവലത് മുന്നണികൾ. പരാജയ ഭീതിയിൽ യു.ഡി.എഫ്, ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ബി.ജെ.പിയുമായി എൽ.ഡി.എഫിനാണ് ഡീലെന്ന് എം.കെ രാഘവൻ എം.പിയും ഡോ.എം.കെ മുനീർ എം.എൽ.എയും പറഞ്ഞു. ലീഗ് വനിതാ നേതാവടക്കം വോട്ടുപിടിക്കാൻ വർഗീയ പ്രചാരണം നടത്തുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പരസ്പരം ഡീൽ ആരോപണം ഉന്നയിക്കുമ്പോഴും ജില്ലയിൽ 13 സീറ്റിലും വിജയിക്കുമെന്നാണ് ഇരു മുന്നണികളുടെയും അവകാശവാദം.
കോഴിക്കോട്ടും കൊയിലാണ്ടിയിലും
വോട്ട് കച്ചവടം: എൽ.ഡി.എഫ്
കോഴിക്കോട് നോർത്ത്, കൊയിലാണ്ടി മണ്ഡലങ്ങളിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ പിന്തുണയോടെ യു.ഡി.എഫ് വോട്ടുകച്ചവടത്തിന് ശ്രമിക്കുന്നതായി എൽ.ഡി.എഫ്. ഈ മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് കുറയാനിടയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നിലനിറുത്താൻ അവർ ജാഗ്രത പുലർത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് -ബി.ജെ.പി ചർച്ചയുടെ വിശദാംശം ലഭിച്ചിട്ടില്ല. എന്നാൽ ഇത്തരം വിവരങ്ങൾ പിന്നീട് യാഥാർത്ഥ്യമായിട്ടുണ്ട്. നാദാപുരം മേഖലയിൽ വീട് കയറി പ്രചാരണം നടത്തുകയായിരുന്ന എൽ.ഡി.എഫ് പ്രവർത്തകരെ ലീഗുകാർ ആക്രമിച്ചെന്നും പറഞ്ഞു. വാഗ്ദാനം നടപ്പാക്കിയ എൽ.ഡി.എഫിന് ജില്ലയിൽ 13 സീറ്റും ലഭിക്കും. ആർ.ജെ.ഡി ജില്ല സെക്രട്ടറി ജെ.എൻ പ്രേംഭാസിൻ, പി.കെ നാസർ (സി.പി.ഐ) എന്നിവരും പങ്കെടുത്തു.
പരാജയഭീതിയിൽ സി.പി.എം-ബി.ജെ.പി
ഡീൽ: യു.ഡി.എഫ്
പരാജയഭീതിയിൽ സി.പി.എം ബി.ജെ.പിയുമായി ഡീലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായാണിതെന്ന് എം.കെ രാഘവൻ, എം.കെ മുനീർ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വടകരയിൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലേതുപോലെ ഇത്തവണ പേരാമ്പ്രയിലും വർഗീയ ധ്രുവീകരണമുണ്ടാക്കുന്നു. തീവ്ര വലതുപക്ഷത്തേക്ക് മാറിയ സി.പി.എമ്മിനോട് അതൃപ്തിയുള്ളവർ യു.ഡി.എഫിന് വോട്ട് ചെയ്യും. ഇത് യു.ഡി.എഫിന് ജില്ലയിൽ ചരിത്രവിജയമുണ്ടാക്കും. മലബാറിൽ തിളങ്ങുന്ന വിജയമുണ്ടാകുക കോഴിക്കോട്ടായിരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും താൻ മന്ത്രിയായിരിക്കുമ്പോഴും നടത്തിയ വികസന പ്രവർത്തനങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയാണ് ഇടതുസർക്കാർ ചെയ്യുന്നതെന്ന് മുനീർ പറഞ്ഞു. മാനാഞ്ചിറ - വെള്ളിമാടുകുന്ന് ഉൾപ്പെടെയുള്ള റോഡുകളുടെ വികസന പ്രവർത്തനം സിറ്റി ഇംപ്രൂവ്മെന്റ് സ്കീമിൽ പെടുത്തി തുടങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |