
കൊച്ചി: മദ്യപിക്കാൻ വിളിച്ചു വരുത്തി യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടു പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാടിവട്ടം കവിത സൈക്കിൾസിന് സമീപം സരോവർ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര സ്വദേശി ഫൈസൽ (29), വെണ്ണല തുരുത്തേൽ വീട്ടിൽ സുജാഹുദ്ദീൻ (29) എന്നിവരെയാണ് എസ്.ഐ ഹരിശങ്കറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പെരുമ്പാവൂർ വെങ്ങോല ആലപ്ര സ്വദേശി കെ.വി. സന്ദീപാണ് (43) കവർച്ചയ്ക്ക് ഇരയായത്. ഫൈസൽ താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഒന്നാംപ്രതി മനുവിന്റെ നേതൃത്വത്തിലായിരുന്നു കവർച്ച. ഒരുമിച്ചിരുന്ന് മദ്യപിച്ച് കഴിഞ്ഞപ്പോൾ പ്രതികൾ സന്ദീപിനോട് പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ചവിട്ടി താഴെയിട്ടു. മൊബൈൽ തട്ടിയെടുത്ത് ഗൂഗിൾ പേ വഴി 24,757 രൂപ പിൻവലിച്ചു. പേഴ്സിലെ 13000 രൂപയും കൈക്കലാക്കി. മൊത്തം 37,757 രൂപ കവർന്നു. വാരിയെല്ല് തകർന്ന സന്ദീപ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കവർച്ചയ്ക്കും മാരകമായി പരിക്കേൽപ്പിച്ചതിനുമാണ് കേസ്. ഒളിവിലുള്ള, ഒന്നാംപ്രതി വെണ്ണല സ്വദേശി മനു ലഹരിവിതരണ കേസിൽ ജാമ്യത്തിൽ കഴിയുന്ന കുറ്റവാളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |