
ഇറാഖിലെ ബാഗ്ദാദിൽ നിന്ന് ഇറാൻ അനുകൂല സായുധസംഘം തട്ടിക്കൊണ്ടുപോയ യു.എസ് പത്രപ്രവർത്തക ഷെല്ലി കിറ്റിൽസണെ (49) മോചിപ്പിച്ചു. ഏഴു ദിവസത്തിന് ശേഷമാണ് മോചിപ്പിക്കുന്നത്.മാർച്ച് 31-ന് ബാഗ്ദാദിലെ തെരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇവരെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വിട്ടയച്ചതെന്ന് ഇറാഖി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.ഇറാൻ പിന്തുണയുള്ള ശക്തമായ ഇറാഖി മിലിഷ്യയായ 'കതൈബ് ഹിസ്ബുള്ള'യാണ് മോചനവാർത്ത ആദ്യം പുറത്തുവിട്ടത്.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിരുന്നില്ലെങ്കിലും, ഇറാഖി അധികൃതർ കസ്റ്റഡിയിലെടുത്ത തങ്ങളുടെ ആറ് അംഗങ്ങളെ വിട്ടയക്കാമെന്ന ധാരണയിലാണ് കിറ്റിൽസണെ മോചനം സൂചിപ്പിക്കുന്നു. സിറിയയിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയ കേസിലായിരുന്നു ഈ മിലിഷ്യ അംഗങ്ങൾ പിടിയിലായിരുന്നത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുടെ നിലപാടുകളെ മാനിച്ചാണ് മോചനമെന്ന് കതൈബ് ഹിസ്ബുള്ള അവകാശപ്പെട്ടു. എങ്കിലും, കിറ്റിൽസൺ ഉടൻ തന്നെ ഇറാഖ് വിട്ടുപോകണമെന്ന നിബന്ധനയും അവർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഫ്രീലാൻസ് പത്രപ്രവർത്തകയായ ഷെല്ലി കിറ്റിൽസൺ വർഷങ്ങളായി ഇറാഖിലും സിറിയയിലും മിഡിൽ ഈസ്റ്റിലെ മറ്റ് സംഘർഷ മേഖലകളിലും റിപ്പോർട്ടിങ് നടത്തിവരികയായിരുന്നു.നേരത്തെ പ്രിൻസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ എലിസബത്ത് സുർക്കോവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും കതൈബ് ഹിസ്ബുള്ള പ്രതിക്കൂട്ടിലായിരുന്നു. നിലവിൽ ഷെല്ലി കിറ്റിൽസൺ എവിടെയാണെന്ന വിവരം സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |