
ടെഹ്റാൻ: ഇറാനും യു.എസും 14 ദിവസത്തേക്ക് വെടിനിറുത്തലിന് ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയിൽ താത്കാലിക ആശ്വാസം. ഹോർമുസ് തുറക്കാൻ ഇറാൻ നടപടി തുടങ്ങിയതോടെ രണ്ട് ഗ്രീക്ക്, ലൈബീരിയൻ കപ്പലുകൾ മേഖലയിലൂടെ നീങ്ങിത്തുടങ്ങി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങാതിരുന്ന ഇറാൻ, അവസാന നിമിഷം പത്ത് വ്യവസ്ഥകളടങ്ങിയ സമാധാന കരാർ മുന്നോട്ടുവച്ചതാണ് വെടിനിറുത്തലിലേക്ക് നയിച്ചത്. ഇതു നാളെ ഇസ്ലാമാബാദിൽ തുടങ്ങുന്ന ഇറാൻ-യു.എസ് ചർച്ചയിൽ ആധാരമാകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വെടിനിറുത്തലിന് സമ്മതിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. യു.എസിന്റെ 15 ഇന സമാധാന പദ്ധതി പാകിസ്ഥാൻ വഴി ഇറാന് കൈമാറിയിരുന്നു. ഇറാൻ ഇതു തള്ളി. 14 ദിവസത്തെ വെടിനിറുത്തലിന് തയ്യാറാകണമെന്നും ചർച്ചയിലൂടെ അന്തിമ തീരുമാനത്തിലെത്തണമെന്നും പാകിസ്ഥാൻ അഭ്യർത്ഥിച്ചു. പാക് അഭ്യർത്ഥന പരിഗണിച്ചാണ് വെടിനിറുത്തലെന്ന് ട്രംപ് പറഞ്ഞു.
ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന വെടിനിറുത്തലിന് ഇറാനെ പ്രേരിപ്പിച്ചിരുന്നു.
ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 5.30ന് മുമ്പ് ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. സമയപരിധി തീരുന്നതിന് ഒന്നര മണിക്കൂർ മുമ്പേ ട്രംപ് വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും അറിയിച്ചു. യു.എസ് വിജയിച്ചെന്നും അവകാശപ്പെട്ടു. യു.എസ് പരാജയപ്പെട്ടെന്ന് അവകാശപ്പെട്ട് ഇറാനിയൻ നഗരങ്ങളിൽ ജനങ്ങൾ ആഘോഷം തുടങ്ങി.
യുദ്ധം നിറുത്താൻ ഇസ്രയേൽ യു.എസിനോട് സമ്മതിച്ചെങ്കിലും ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം തുടരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്രയേൽ വ്യാപക ആക്രമണം നടത്തി. 89പേർ കൊല്ലപ്പെട്ടു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ വെടിനിറുത്തലിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇറാന്റെ ലവാൻ ദ്വീപിന് നേരെ വ്യോമാക്രമണം റിപ്പോർട്ട് ചെയ്തു. കുവൈറ്റിനും യു.എ.ഇയ്ക്കും നേരെയുണ്ടായ ഡ്രോണാക്രമണം തകർത്തു.
ഹോർമുസ് വിട്ടുതരില്ല
നഷ്ടപരിഹാരം വേണം
1. ആക്രമണം നിറുത്തണം. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്ക്. യുറേനിയം സമ്പുഷ്ടീകരണം തുടരും
2. എല്ലാ ഉപരോധങ്ങളും പിൻവലിക്കണം. യു.എൻ രക്ഷാ കൗൺസിൽ പ്രമേയങ്ങൾ അവസാനിപ്പിക്കണം
3. നഷ്ടപരിഹാരം വേണം. മേഖലയിൽ യു.എസ് സേനയെ പിൻവലിക്കണം. ലെബനൻ ഉൾപ്പെടെ മേഖലയിലെ എല്ലാ ആക്രമണങ്ങളും നിറുത്തണം
``ഇറാൻ സായുധ സേനയുടെ ഏകോപനത്തോടെ രണ്ടാഴ്ചത്തേക്ക് ഹോർമുസിലൂടെ സുരക്ഷിത സഞ്ചാരം സാദ്ധ്യമാക്കും.``
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
# യുദ്ധം തുടങ്ങിയത് - ഫെബ്രുവരി 28ന്
ഇറാനിൽ കൊല്ലപ്പെട്ടവർ - 3,630
# ട്രംപിന് യുദ്ധം മതിയായി
സൈനികമായി തകർത്തെന്ന് അവകാശപ്പെടുമ്പോഴും ഇറാന്റെ വീര്യം ചോർന്നില്ല
പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി അടക്കം ഉന്നതരെ വധിച്ചിട്ടും ഇറാൻ ഭരണകൂടം തകർന്നില്ല.
ഹോർമുസ് അടച്ചതോടെ ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷം
സഖ്യകക്ഷികളുടെ പിന്തുണയില്ല. നാറ്റോയിൽ ഒറ്റപ്പെട്ടു
യു.എസിൽ ഭൂരിഭാഗവും യുദ്ധത്തെ എതിർക്കുന്നു. നവംബറിലെ മിഡ് ടേം തിരഞ്ഞെടുപ്പിനെ ബാധിക്കും
50 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്
ഇറാന് സൈനിക ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് ട്രംപ്. ഉത്തരവ് പ്രാബല്യത്തിൽ വന്നതായി ട്രംപ് അറിയിച്ചു. 2021- 2025 കാലയളവിൽ ഇറാൻ ഇറക്കുമതി ചെയ്ത ആയുധങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നുള്ളവയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |