
ചെന്നൈ: ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണി 'പണപ്പെട്ടി സഖ്യ"മാണെന്നും കൊള്ളയടിച്ച ഫണ്ടുകൾ ഉപയോഗിച്ച് കൂട്ടിച്ചേർത്തതാണെന്നും ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്. തിരുനെൽവേലിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പൂർണ അധികാരമുണ്ടായിരുന്നെങ്കിൽ തിരുനെൽവേലിയിൽ റാലി നടത്താൻ അനുവദിക്കില്ലായിരുന്നു. ഇതൊരു കാവൽ സർക്കാരാണ്. സ്റ്റാലിൻ അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് അനുമതി കിട്ടിയത്. ഡി.എം.കെ പഴയ പാർട്ടിയുടെ തമിഴ്നാട് യൂണിറ്റിനെ കോടികൾ നൽകി വാങ്ങിയെന്ന് കോൺഗ്രസിനെയും പരിഹസിച്ചു.
യഥാർത്ഥ കോൺഗ്രസ് ടി.വി.കെയുമായി സഖ്യത്തിലാണെന്നും പറഞ്ഞു. ഡി.എം.കെയും ബി.ജെ.പിയും ഒത്തുചേർന്ന് തന്നെ തകർക്കാൻ ശ്രമിക്കുകയാണ്. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമല്ല, മറിച്ച് ജനങ്ങളുടെ രാഷ്ട്രീയമാണ് തന്റെ പാർട്ടി മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരൂർ സംഭവത്തിനുശേഷം ആദ്യമായിട്ടാണ് തമിഴ്നാട്ടിൽ വിജയ് വൻ റാലി നടത്തുന്നത്.
വിവാഹമോചനം
പറയാതെ പറഞ്ഞ്
തന്റെ വിവാഹമോചന ഹർജിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വിജയ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് മുതൽ തന്നെ തടയാൻ പല വഴികളിലൂടെ ശ്രമിച്ചു. കരൂർ ദുരന്തവും ജനനായകൻ വിവാദവും തന്നെ തളർത്തിയില്ല. തന്റെ യോഗങ്ങൾ മുടക്കാൻ മാർഗരേഖ കൊണ്ടുവന്നു, അതും വിജയിച്ചില്ല. ഒടുവിൽ തന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കാൻ ശ്രമിച്ചു. അങ്ങനെ പല രീതിയിലുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടു. ഏറ്റവും ഒടുവിലാണ് തിരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നതെന്നും അതും വിജയിച്ചില്ലെന്നും വിജയ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |