
ആലപ്പുഴ : പ്രസ്ഥാനം വിട്ടുപോയ പ്രമുഖരുടെയൊക്കെ ഉള്ളിൽ കമ്മ്യൂണിസം ഉണ്ടായിരുന്നെന്നും ജി.സുധാകരൻ അങ്ങനെയല്ലെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ ആരോപിച്ചു. പാർട്ടിയെ തിരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ.സി.വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റ് ഇല്ലെന്ന് അറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് വലതുപക്ഷമായി. സുജാതയെ അപമാനിച്ചതിനാൽ സുധാകരന്റെ 5000 വോട്ട് പോകും. എൽ.ഡി.എഫിന് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം അമ്പലപ്പുഴയിലാവുമെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജി. സുധാകരനെ ചുമക്കുന്ന കെ.സി.വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും. ആറുമാസത്തിനുള്ളിൽ വേണുഗോപാൽ ഇത് മനസിലാക്കും. ഇല്ലെങ്കിൽ തന്റെ പേര് മാറ്റിക്കോയെന്നും തങ്ങളിതൊക്കെ അനുഭവിച്ചവരാണെന്നും സജി ചെറിയാൻ പറഞ്ഞു.
'സുധാകരൻ ജയിച്ചാലും തോറ്റാലും വേണുഗോപാൽ ചെയ്തതിനൊക്കെ അനുഭവിക്കും. ആക്രമണം തുടർന്നാൽ സുധാകരന്റെ സ്വകാര്യ ഇടപാടുകൾ ഓരോന്നായി വെളിപ്പെടുത്തും. ഞാൻ മാഫിയ ആണെന്ന് പറയുന്ന സുധാകരൻ, അഞ്ചുരൂപ കിട്ടിയാൽ പോക്കറ്റിലിടും. സുധാകരന്റെ ആസ്തിയുടെ 25ൽ ഒന്നുപോലും ഇപ്പോഴത്തെ എം.എൽ.എമാർക്കില്ല. ജില്ലാ സെക്രട്ടറിയെ പോലും ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന നാറിയ വർത്തമാനമാണ് സുധാകരന്റേത്. ഈഴവന് സീറ്റ് കൊടുത്തില്ല എന്ന ചർച്ച ഉയർത്താനാണിത് പറയുന്നത്. കെ.സി. വേണുഗോപാലിനും ചെന്നിത്തലക്കും വി.ഡി. സതീശനും ഇല്ലാത്ത ആവേശമാണ് ജി. സുധാകരനുള്ളത്'- സജി ചെറിയാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |