
ന്യൂഡൽഹി: ആലപ്പുഴ ടി.ഡി സർക്കാർ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്‌ടർമാരുടെ ദുരിതം സുപ്രീംകോടതിയിൽ. റസിഡന്റ് ഡോക്ടറുടെ ആത്മഹത്യാശ്രമത്തിൽ പ്രതിശ്രുത വരനാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാർച്ച് ആറിനാണ് ഡോ. സേതുലക്ഷ്‌മി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ആഴ്ചയിൽ 70 മുതൽ 100 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകൾ കാരണമാണ് ആത്മഹത്യാശ്രമമെന്ന് ഹർജിയിൽ പറയുന്നു.
24 മുതൽ 36 മണിക്കൂർ വരെ തുടർച്ചയായ ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നു. ആരോഗ്യമന്ത്രാലയം നിഷ്‌കർഷിച്ചിരിക്കുന്നത് പ്രതിദിനം 12 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറും ഡ്യൂട്ടിയാണ്. അമിത ജോലി ഭാരത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് 2025ൽ യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് (യു.ഡി.എഫ്) സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ കക്ഷി ചേർക്കണമെന്നാണ് പ്രതിശ്രുത വരൻ യദുകൃഷ്‌ണ സനിൽ കുമാറിന്റെ ആവശ്യം. ജോലി സമ്മർദ്ദം,ഉറക്കക്കുറവ്, സ്ഥാപനങ്ങളുടെ നിസംഗത എന്നിവ കാരണം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 150ഓളം മെഡിക്കൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌തെന്ന് 2024 ജൂണിലെ ദേശീയ ടാസ്‌ക് ഫോഴ്സ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഔദ്യോഗിക ഹാജർ രേഖകളിൽ ഡ്യൂട്ടി സമയം ആഴ്ചയിൽ 45 മണിക്കൂർ മാത്രമെന്നാണ് കാണിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |