
ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടില്ല
കോളേജ് ഇല്ലാകഥകൾ മെനയുന്നു
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനു പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയാണെന്ന പൊലീസ് വാദം തള്ളി കുടുംബം. അമ്മയുടെ ചികിത്സയ്ക്കായി നിതിൻ ലോൺ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നില്ല. ഇല്ലാത്ത കഥകൾ മെനഞ്ഞ് കോളേജ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് പിതാവ് രാജൻ കുറ്റപ്പെടുത്തി.
അദ്ധ്യാപികയുടെ നമ്പരിലേക്ക് ലോൺ ആപ്പുകാർ വിളിച്ചെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇക്കാര്യം കോളേജുകാരോ അദ്ധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് രക്ഷിതാക്കളെ അറിയിക്കാത്തത്. ഒന്നരമാസത്തോളം നിതിന്റെ അമ്മ വട്ടപ്പാറ എസ്.യു.ടിയിലും മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ലോണെടുത്തത്.
ഈ സമയം തനിക്ക് ജോലിക്കു പോകാൻ കഴിയാത്തതിനാൽ ആദ്യം തിരിച്ചടവ് മുടങ്ങി. ഇപ്പോൾ അടച്ചു തുടങ്ങി. വീട്ടിൽ നിന്നാണ് ഇതിനുള്ള പണം നിതിന് നൽകിയിരുന്നത്. എന്തുണ്ടെങ്കിലും മകൻ പറയുമായിരുന്നു. മറ്റു പല കാര്യങ്ങൾക്കും നിരന്തരം വിളിച്ചിരുന്ന അദ്ധ്യാപകർ എന്തുകൊണ്ടാണ് ലോൺ ആപ്പ് ഭീഷണി അദ്ധ്യാപികയ്ക്ക് ഉണ്ടായെങ്കിൽ ഞങ്ങളെ വിളിക്കാതിരുന്നത്.
'കുട്ടികൾ തുറന്നു പറയണം'
നിതിന് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നു. കോളേജിൽ മന:സാക്ഷിയുള്ള ഏതെങ്കിലും വിദ്യാർത്ഥിയുണ്ടെങ്കിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയണമെന്ന് രാജൻ അഭ്യർത്ഥിച്ചു. പാവപ്പെട്ട അച്ഛന്റെയും അമ്മയുടെയും കണ്ണീർ കാണാതെ പോകരുത്. പരീക്ഷയ്ക്ക് തോൽക്കുന്നതോടെ അടുത്തവർഷം ഹോസ്റ്റലിലെ താഴത്തെ മുറിയിലേക്ക് മാറ്റുമെന്ന് ഹോസ്റ്റൽ വാർഡൻ കമൽ നിതിനോട് പറഞ്ഞു. എന്നാൽ, റൂം മാറേണ്ടി വരില്ലെന്ന് നിതിൻ പറഞ്ഞപ്പോൾ എന്താടാ നിനക്ക് അത്രയ്ക്ക് തലച്ചോറാണോ എന്ന് വാർഡൻ ചോദിച്ചു. അഞ്ചുവർഷവും പഠിച്ച് ജയിക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് നിതിൻ അതിന് മറുപടി നൽകിയെന്നും രാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |