കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം നേരിടുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രവർത്തിക്കുന്നത് കൈയേറ്റ ഭൂമിയിൽ. കോളേജ് പ്രവർത്തിക്കുന്ന 200 ഏക്കർ സ്ഥലം അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയാണെന്ന് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തി. 1967ലെ 133ാം നമ്പർ ആധാരം മുതൽ ഇതുവരെ നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും റദ്ദാക്കിയാണ് കഴിഞ്ഞ മാസം 5ന് ലാൻഡ് ബോർഡ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഡെപ്യൂട്ടി കളക്ടർ ഇ. ഷറഫുദ്ദീൻ ചെയർമാനും വെള്ളോറ രാജൻ, പി.വി. ബാബു രാജേന്ദ്രൻ, പി.പ്രസാദൻ എന്നിവർ അംഗങ്ങളുമായ ബോർഡ് 2016 മുതൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടേതെന്ന് അവകാശപ്പെടുന്ന ഭൂമിയിലായാണ് പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റിനു കീഴിലുള്ള ഡെന്റൽ കോളേജ്. കെ.എൽ.ആർ ആക്ട് പ്രകാരം ഇവയുമായി ബന്ധപ്പെട്ട 1967ലെ ആധാരം മുതൽ എല്ലാം അസാധുവാണ്. ഇതോടെ ഇപ്പോഴത്തെ കൈവശക്കാരനായ അബ്ദുൾ ജബ്ബാർ ഹാജിക്കും മക്കളായ ജസീറത്ത് ജബ്ബാർ, ജാബിർ ജബ്ബാർ, ജുനൈദ് ജബ്ബാർ എന്നിവർക്കും ഭൂമിയിൽ അവകാശമില്ലാതായി. ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാൻ പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റ്, റോയൽ പാർക്ക് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ്, സിനമൺ ക്ലാസിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികളുടെ പേരിലേക്ക് ഭൂമി മാറ്റിയതായി കണ്ടെത്തിയതായും ഉത്തരവിൽ പറയുന്നു.
സമയം ഒരു വർഷം
കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരും, അതിനിടയിൽ പ്രതിഭാഗത്തിന് കോടതിയെ സമീപിക്കാം. ഹൈക്കോടതി സർക്കാരിന് അനുകൂലമായ നിലപാടെടുത്താൽ ഒരു വർഷത്തിനുള്ളിൽ ഡെന്റൽ കോളേജ് അടച്ചുപൂട്ടേണ്ടി വരും.
തോട്ടങ്ങളായാൽ പോലും പ്ലാന്റേഷൻ ഭൂമിക്ക് ഇളവ് ലഭിക്കണമെങ്കിൽ നിർദിഷ്ട രേഖകൾ സമർപ്പിക്കണം. അത്തരം ഒരു രേഖയും ഹാജരാക്കാൻ നിലവിലെ ഉടമകൾക്ക് കഴിഞ്ഞിട്ടില്ല.
-വെള്ളോറ രാജൻ,കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |