
പാട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവയ്ക്കും. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയായുള്ള തന്റെ അവസാന മന്ത്രിസഭാ യോഗം നിതീഷ് വിളിച്ചിട്ടുണ്ട്. അതിനുശേഷം ഗവർണർക്ക് രാജിക്കത്ത് കെെമാറുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി അദ്ദേഹം രാജ്യസഭയിലേയ്ക്ക് എത്തും.
നിലവിൽ നിതീഷ് ഔദ്യോഗിക വസതിയായ 1 ആനി മാർഗിൽ നിന്നും അദ്ദേഹത്തിന്റെ സാധനങ്ങൾ തൊട്ടടുത്തുള്ള 7 സർക്കുലർ റോഡിലെ പുതിയ വസതിയിലേക്ക് മാറ്റി. പുതിയ സർക്കാരിൽ ഉൾപ്പെടുത്തേണ്ട മന്ത്രിമാരെ തീരുമാനിക്കുന്നതിനായി മുതിർന്ന നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ പരമാവധി 36 മന്ത്രിമാരെ ഉൾപ്പെടുത്താം.
കഴിഞ്ഞ ദിവസം നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്‌ണന്റെ പാർലമെന്റിലെ ചേംബറിലായിരുന്നു ചടങ്ങ്. 1985ൽ ബീഹാർ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നിതീഷ്, 10 തവണ മുഖ്യമന്ത്രിയായി. വാജ്പേയ് സർക്കാരിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയുണ്ടെന്ന് സംശയമുയർന്ന അവസരങ്ങളിൽ മറുകണ്ടം ചാടി. അടുത്ത മുഖ്യമന്ത്രി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിയായിരിക്കുമെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 14ന് ശേഷം പേര് പ്രഖ്യാപിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |