
മെൽബൺ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ ജാക്സൺ വോൺ. വോൺ അന്തരിച്ച് നാല് വർഷം തികയുന്നതിനിടെയാണ് ജാക്സൺ തന്റെ സംശയങ്ങൾ പങ്കുവച്ചത്. '2 വേൾഡ്‌സ് കൊളൈഡ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിനുകളാകാം മരണ കാരണമെന്നാണ് ജാക്സൺ ചൂണ്ടികാട്ടുന്നത്. മരണസമയം വോണിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും, വാക്സിൻ ഗുരുതരമാക്കിയെന്നാണ് മകന്റെ വാദം.
'ആ വാക്സിനുകൾക്ക് ഇതിൽ പങ്കുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഇപ്പോൾ അത് പറയുന്നതിൽ വലിയ കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അച്ഛന് നേരത്തെ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം, പക്ഷേ വാക്സിൻ ആ പ്രശ്നങ്ങളെ പുറത്തേക്ക് കൊണ്ടുവന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് അംഗീകരിക്കാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്.
അച്ഛന്റെ മരണവാർത്ത കേട്ട് ഫോൺ വച്ച ആ നിമിഷം തന്നെ ഇതിന് പിന്നിൽ സർക്കാരും വാക്സിനുമാണെന്ന് ഉറപ്പിച്ചു. അന്ന് സംസ്‌കാര ചടങ്ങിൽ വച്ച് തന്നെ ഇക്കാര്യം വിളിച്ച് പറയാതിരുന്നത് നന്നായി. പറഞ്ഞിരുന്നെങ്കിൽ എന്റെ അവസ്ഥ തന്നെ മാറുമായിരുന്നു. പക്ഷേ അന്നത്തെ എന്റെ ഉള്ളിലെ തോന്നൽ അതായിരുന്നു.
ധാരാളം ആളുകൾ ഹൃദയാഘാതം മൂലം മരിക്കാറുണ്ട്. പക്ഷേ അച്ഛന് കുഴപ്പമൊന്നുമില്ലായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് അദ്ദേഹം മൂന്നോ നാലോ ഡോസ് വാക്സിൻ എടുത്തിട്ടുണ്ടാകും. വാക്‌സിൻ കുത്തി വയ്ക്കുന്നതിൽ അദ്ദേഹത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു, മറ്റുള്ളവരെപ്പോലെ നിർബന്ധത്തിന് വഴങ്ങി എടുത്തതാണ്.
ഇതിനെക്കുറിച്ചൊക്കെ അധികം ആലോചിക്കാതിരിക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. കാരണം, ഓർക്കുംതോറും ഉള്ളിൽ ദേഷ്യം വരും. ആ ദേഷ്യം ആർക്കും നല്ലതല്ല. മരിക്കുന്ന സമയത്ത് അച്ഛൻ നല്ല സന്തോഷത്തിലായിരുന്നു, ആരോഗ്യവാനായിരുന്നു. അടുത്ത കാലത്തൊന്നും കാണാത്ത അത്ര ഉന്മേഷത്തിലായിരുന്നു അദ്ദേഹം. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു എന്നത് ശരിയാണ്, പക്ഷേ അച്ഛനേക്കാൾ കൂടുതൽ ഇതൊക്കെ ചെയ്യുന്ന 80ഉം 90ഉം വയസ്സുള്ളവർ ഇന്നും സുഖമായി ജീവിക്കുന്നുണ്ടല്ലോ.'- ജാക്‌സൺ പറഞ്ഞു.
2021ൽ ഇംഗ്ലണ്ടിൽ നടന്ന ദി ഹണ്ട്രഡ് ഇവന്റിലെ പരിശീലനത്തിനിടെയാണ് മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വോണിന് കോവിഡ് ബാധിച്ചത്. എന്നാൽ അദ്ദേഹത്തിന് മരണം സംഭവിക്കുമ്പോൾ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി അറിവുണ്ടായിരുന്നില്ലെന്നാണ് സൂചന. 2022 മാർച്ചിലാണ് താരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |