
ബംഗളൂരു: വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു. കര്‍ണാടകയില്‍ റോഡ് നികുതി ഇനത്തില്‍ ഇ.വി കാര്‍ ഉടമകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാറുകള്‍ക്ക് മാത്രമായിരിക്കും പുതിയ തീരുമാനം ബാധകം. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തുടര്‍ന്നും നികുതി ഇളവ് ലഭിക്കും.
കര്‍ണാടകയില്‍ 25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാര്‍, ജീപ്പ് എന്നീ നാല് ചക്ര വാഹനങ്ങള്‍ക്കാണ് നൂറ് ശതമാനം ഇളവ് നല്‍കിയിരുന്നത്. ഇ.വി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് അനുവദിച്ചിരുന്നത്.
ഇളവ് പിന്‍വലിച്ചതോടെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനവും 10 ലക്ഷംരൂപമുതല്‍ 25 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ക്ക് എട്ടുശതമാനവും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും നികുതി നല്‍കണം. നികുതിവരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതവാഹനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നത്.
നടപ്പുസാമ്പത്തികവര്‍ഷം ഇതിലൂടെ 250 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതവാഹനമുള്ള സംസ്ഥാനം കര്‍ണാടകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |