
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ആയുഷ്‌മാൻ ഭാരതും കേരളത്തിന്റെ പദ്ധതിയും ചേർത്ത് നടപ്പാക്കിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്‌പ്) പ്രതിവർഷം കേന്ദ്രം നൽകുന്നത് 180 കോടി. സംസ്ഥാനത്തിന് ചെലവ് 1400 കോടി. 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കേണ്ട പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. 43 ലക്ഷം പേരാണ് പദ്ധതിയിൽ അംഗങ്ങളായുള്ളത്.
എന്നാൽ, ബി.പി.എൽ വിഭാഗത്തിലെ 23ലക്ഷം പേർക്കുള്ള പ്രീമിയം തുക മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. കേന്ദ്രത്തിന്റെ കണക്ക് പ്രകാരമാണിത്. ഇതുമൂലം സംസ്ഥാനത്തിന് അധിക ബാദ്ധ്യത ഉണ്ടാകുന്നു. സ്വകാര്യ ആശുപത്രികൾക്ക് 1800 കോടിയിലധികം കുടിശിക വരാൻ കാരണവുമിതാണ്.
ബി.പി.എൽ കുടുംബങ്ങളുടെ എണ്ണം കണക്കാക്കിയ കേന്ദ്രമാനദണ്ഡമാണ് സംസ്ഥാനത്തെ വെട്ടിലാക്കിയത്. 2011ലെ സെൻസസ് പ്രകാരമാണ് സംസ്ഥാനത്ത് 23 ലക്ഷം ബി.പി.എൽ കുടുംബങ്ങളുള്ളത്. തുടർന്നുള്ള 15 വർഷങ്ങൾക്കിടെ ഇതിൽ വർദ്ധനയുണ്ടായി. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ കണക്കു പ്രകാരം അന്ത്യോദയ അന്നയോജന (എ.എ.വൈ), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്) എന്നീവിഭാഗങ്ങൾ കൂടി ചേരുമ്പോൾ 43ലക്ഷം ബി.പി.എൽ കുടുംബങ്ങളുണ്ട്.
അതിനാൽ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ കണക്ക് അംഗീകരിച്ച് തുക അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത് കേന്ദ്രം ഇനിയും അംഗീകരിച്ചിട്ടില്ല. ബി.പി.എൽ കുടുംബങ്ങളുടെ എണ്ണം പൂർണമായി ഉൾപ്പെടുത്താത്തതിനാലാണ് ആയുഷ്മാൻ ഭാരതിൽ ഒപ്പുവയ്ക്കാൻ സംസ്ഥാനം ആദ്യം വിസമ്മതിച്ചത്. അത് പരിശോധിച്ച് പരിഗണിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. 2019 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പദ്ധതി നിലവിൽ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |