
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മണ്ണെണ്ണവില വർദ്ധിപ്പിച്ചത് മത്സ്യപ്രിയരായ മലയാളികൾക്കും തിരിച്ചടിയായി. ബോട്ടുകളുടെ ചെലവ് കൂടുകയും മീൻലഭ്യത കുറയുകയും ചെയ്‌തതോടെ ജനപ്രിയമത്സ്യങ്ങൾക്ക് വില ഇരട്ടിയായി. സബ്സിഡി മണ്ണെണ്ണ 103 രൂപയ്‌ക്കാണ് നൽകിയിരുന്നത്. 52.37 രൂപ വർദ്ധിപ്പിച്ചതോടെ 155.37 രൂപയായി. ലിറ്ററിന് 25 രൂപ സംസ്ഥാന സർക്കാർ സബ്സിഡി കുറച്ചാണ് വില. എണ്ണക്കമ്പനികൾ വിലവർദ്ധിപ്പിച്ച വിവരമറിയിച്ച് മത്സ്യഫെഡ് ഉത്തരവിറക്കി. നിലവിലെ ശേഖരം തീരുന്നതോടെ പുതിയവില നിലവിൽ വരും.
ഇൻബോർഡ് എൻജിൻ ബോട്ടുകൾക്ക് വിലവർദ്ധനവ് അധികച്ചെലവ് സൃഷ്‌ടിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സബ്സിഡി മണ്ണെണ്ണകൊണ്ട് ഏതാനും ദിവസമേ പ്രവർത്തിക്കാൻ കഴിയൂ. കരിഞ്ചന്തയിൽനിന്ന് കൂടിയവിലയ്‌ക്കാണ് വാങ്ങുന്നത്. സർക്കാർ വിലവർദ്ധിക്കുമ്പോൾ കരിഞ്ചന്തയിലും വൻതോതിൽ വർദ്ധിക്കും.
ലിറ്ററിന് വർദ്ധിപ്പിച്ചത്: 52.37 രൂപ
സർക്കാർ അംഗീകൃത ബോട്ടുകൾക്ക് 140 മുതൽ 190 ലിറ്റർവരെയാണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്
50 തൊഴിലാളികളുള്ള ഇൻബോർഡ് ബോട്ടിന് ഒരുദിവസം 40,000 രൂപ വരെയാണ് ചെലവ്
തീരംവിട്ട് മത്സ്യങ്ങൾ
കരയിലും കടലോരത്തും ചൂട് വർദ്ധിച്ചതോടെ മത്സ്യങ്ങൾ തീരത്തുനിന്ന് 50 കിലോമീറ്റർ ഉള്ളിലേക്കു മാറി. തീരദേശത്ത് പ്രവർത്തിക്കുന്ന പരമ്പരാഗത ബോട്ടുകൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമ്പോൾ മണ്ണെണ്ണച്ചെലവ് വർദ്ധിക്കും.
ഒരുമാസംമുമ്പ് 100രൂപയ്ക്ക് ലഭിച്ചിരുന്ന ഇടത്തരം മത്തിക്ക് 200 രൂപയിലേറെയായി. അയല, നെയ്‌മീൻ, ചെമ്മീൻ തുടങ്ങിയവയ്ക്കും വിലക്കയറ്റമുണ്ടാകും.
നിലവിലെ ശേഖരം പഴയ വിലയിൽത്തന്നെ നൽകും. പിന്നീട് വില വർദ്ധിപ്പിക്കും. വിലയും ക്വാട്ടയും നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണ്.
ടി. മനോഹരൻ
ചെയർമാൻ
മത്സ്യഫെഡ്
കടക്കെണിയിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ വിലവർദ്ധന കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കും. സബ്സിഡി 50 രൂപയായി വർദ്ധിപ്പിക്കുമെന്ന് അഞ്ചുവർഷം മുമ്പ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത് നടപ്പാക്കണം.
ചാൾസ് ജോർജ്
പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |