
ടെഹ്റാൻ: അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ കപ്പൽ വെടിവച്ച് യുഎസ് നാവികസേന. ഒമാൻ ഉൾക്കടലിൽ ഇറാൻ പതാകയേന്തിയ തുസ്‌ക എന്ന ചരക്കുകപ്പലാണ് നാവികസേന വെടിവച്ച് പിടിച്ചെടുത്തത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
നോർത്ത് അറേബ്യൻ കടലിൽ നിന്ന് ഇറാനിലെ ബന്ദർ അബ്ബാസിലേക്ക് പോവുകയായിരുന്നു തുസ്‌ക. കപ്പൽ നിർത്താൻ ആറ് മണിക്കൂറോളം യുഎസ് നാവികസേന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും കപ്പൽ വഴങ്ങിയില്ല. മുന്നറിയിപ്പ് അവഗണിച്ചതോടെ യുഎസ് ഡിസ്‌ട്രോയറായ യുഎസ്എസ് സ്പ്രൂവൻസ്, ഇറാൻ കപ്പലിന്റെ എൻജിൻ റൂമിന് നേരെ വെടിയുതിർത്തു. തുസ്‌കയുടെ നിയന്ത്രണം നഷ്ടമായതോടെ യുഎസ് മറീനുകൾ കപ്പലിൽ അതിക്രമിച്ചു കയറുകയും തുസ്കയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
'വിമാനവാഹിനിക്കപ്പലിനോളം വലിപ്പമുള്ള കപ്പലാണ് ഞങ്ങളുടെ ഉപരോധം ലംഘിക്കാൻ ശ്രമിച്ചത്, അതിന്റെ ഫലം അവർ അനുഭവിച്ചു,'- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം, അമേരിക്കയുടേത് വെറും കടൽക്കൊള്ളയാണെന്നാണ് ഇറാന്റെ ആരോപണം. നിലവിലുള്ള വെടിനിർത്തൽ കരാർ ലംഘനമാണിതെന്നും ഉടൻ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് പാകിസ്ഥാനിൽ നടക്കാനിരുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി.
സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ എല്ലാ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. എന്നാൽ ആണവ പദ്ധതി ഉപേക്ഷിക്കണമെന്നും യുറേനിയം ശേഖരം കൈമാറണമെന്നുമുള്ള അമേരിക്കയുടെ ആവശ്യങ്ങൾ ഇറാൻ തള്ളിക്കളയുകായിരുന്നു. ഏപ്രിൽ 22ഓടെ നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, മേഖലയിൽ വൻ സംഘർഷത്തിനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |