
പിറവം: പിറവത്ത് ഏറ്റുമാനൂർ - നെടുമ്പാശേരി ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡരികിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ആദ്യപടിയായി ഏതെല്ലാം പോസ്റ്റുകളാണ് മാറ്റേണ്ടത് എന്നത് സംബന്ധിച്ച് കെ.എസ്.ടി.പിയും കെ.എസ്.ഇ.ബിയും തമ്മിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു.
വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടികൾ വേഗത്തിലായത്.
തീരുമാനപ്രകാരം കെ.എസ്.ടി.പി - കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരും ഉൾപ്പെട്ട സംഘം പ്രദേശത്ത് സംയുക്ത പരിശോധന നടത്തി. മുളക്കുളം വളപ്പിൽ പടി മുതൽ പിറവം പഴയ പഞ്ചായത്ത് കവല വരെയുള്ള ഭാഗങ്ങളിലാണ് സംഘം സന്ദർശനം നടത്തി മാറ്റി സ്ഥാപിക്കേണ്ട പോസ്റ്റുകൾ ഏതൊക്കെയെന്ന് കൃത്യമായി തിട്ടപ്പെടുത്തിയത്.
സംയുക്ത പരിശോധനയിൽ നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, കൗൺസിലർമാരായ വി.ടി. പ്രതാപൻ, രമ വിജയൻ, രമ്യ ബിജോയ് എന്നിവർക്ക് പുറമെ കെ.എസ്.ടി.പി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കരാറുകാരും പങ്കെടുത്തു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വരും ദിവസങ്ങളിൽ ഊർജ്ജിതമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |