
ന്യൂഡൽഹി: മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജ്യതലസ്ഥാനത്തെ കൈലാഷ് ഹിൽസിലെ വീട്ടിലാണ് 21കാരിയായ യുവതിയെ മരിച്ചനിലയിൽ കണ്ടത്. കൊലപാതകമാണ് സംഭവമെന്നാണ് വിവരം. വീട്ടിലെ മുൻ ജീവനക്കാരനാണ് കൊലനടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ 6.15നും 7.15നുമിടയിലാണ് കൊല നടത്തിയത്.
മൊബൈൽ ഫോൺ ചാർജർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. എൻജിനീയറിംഗിൽ ബിരുദം നേടിയശേഷം യുപിഎസ്‌സി പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളാണ് 21കാരി. പുലർച്ചെ ആറ്‌മണിയോടെ പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രഭാതനടത്തത്തിന് പോയി. ഈ സമയം പ്രതി ജനലഴി തകർത്ത് ഉള്ളിൽ കയറി. 6.15ന് പ്രതി വീട്ടിൽ വരുന്നതിന്റെയും 7.15ന് പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ തലയിൽ ഏതോ വസ്‌തുകൊണ്ട് അടിച്ച ശേഷം ചാർജർ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും മറ്റും നന്നായി അറിയുന്നയാളാണ് പ്രതി എന്ന് പൊലീസ് വ്യക്തമാക്കുന്നു. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായോ എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യം പോസ്റ്റ്‌മോർട്ടത്തിൽ മാത്രമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ നിലത്തുകൂടി വലിച്ചിഴച്ചതിന്റെ സൂചനകൾ വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |