വിഴിഞ്ഞം: മുക്കോലയിൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ,കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിന്റെയും അതിന് തൊട്ടുമുമ്പ് നടന്ന വാക്കുതർക്കത്തിന്റെയും ദൃശ്യങ്ങളിൽ ഉൾപ്പെട്ട 5 പേരെയാണ് ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ എസ്.സുമനെ (38) കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ എസ്.അച്ചു (24),എസ്.അനന്തു (19) എന്നിവർ റിമാൻഡിലാണ്.ഈ ആഴ്ച തന്നെ അന്വേഷണ നടപടികൾ പൂർത്തിയാക്കി പ്രതികളെ 4 ദിവസം കസ്റ്റഡിയിലാവശ്യപ്പെട്ട് അപേക്ഷ നൽകും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലേ കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ മർദ്ദനരംഗങ്ങൾ ചിത്രീകരിച്ചവരുൾപ്പെടെ കൂടുതൽ പേരിൽ നിന്നും വിവരം ശേഖരിക്കും. ബാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽനിന്ന് സാക്ഷി മൊഴി രേഖപ്പെടുത്താനും ഉദ്ദേശിക്കുന്നു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും.പ്രതികൾക്കെതിരെ കൊലപാതകം,കൊലപ്പെടുത്തുക എന്ന ഉദേശ്യത്തോടെ മർദ്ദനം എന്നീ വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബാറിൽ വച്ച് ഒരു യുവാവുമായി പ്രതികളിൽ ഒരാളായ അച്ചു വാക്കുതർക്കത്തിൽ ഏർപ്പെട്ടതും ഇത് കണ്ടുനിന്ന സുമൻ ഇടപെട്ടതിനെ തുടർന്നുള്ള പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |